പ്രണയക്കള്ളൻ --ഗീത മുന്നൂർക്കോട് – പ്രണയിച്ചു മതി മറക്കുന്ന രണ്ടിണകൾ കള്ളനത്യാർത്തി തട്ടിയെടുക്കണം അവരുടെ സ്നേഹസമൃദ്ധിയിലേയ്ക്കൊരു നുഴഞ്ഞുകയറ്റം മൂക്കുരുമ്മി മുട്ടുരുമ്മി തോളു ചേർന്ന് ഞാനൊന്നുമറിഞ്ഞില്ലേയെന്ന് പതുങ്ങി പ്രണയിനിയോടൊന്നുരുമ്മി കാമുകനെയൊന്നു തട്ടി ചൊറിഞ്ഞു ചൊടിപ്പിച്ച് പുന്നാരം കളിച്ച് കുഞ്ഞു വക്കാണത്തിലെത്തിച്ച് കടന്ന് കയറി കാണെക്കാണെ തട്ടിയെടുത്തു വിലപ്പെട്ട വിലക്കപ്പെട്ട പ്രണയം.
Posts
Showing posts from April, 2013
- Get link
- X
- Other Apps
മകളുടെ അമ്മ ---ഗീത മുന്നൂർക്കോട് ---- പെറ്റിട്ട പെണ്മിഴികളിലേയ്ക്ക് വേവലാതിയുടെ ഒരായിരം മുൾനോക്കുകൾ … . അവളുടെ വളർച്ചവട്ടങ്ങളിൽ ഒരമ്മയുടെ കാഴ്ച്ചവെട്ടം പരിഭ്രാന്തിയോടെ മിടിയ്ക്കും … ദുരപ്രാവിന്റെ കൊക്കുകളെങ്ങാൻ ഇവിടം കൊത്തിച്ചിനക്കിയാലോ … സ്വർണ്ണനാഗത്തിന്റെ പിളർന്ന നാവിണകളെങ്ങാൻ വില്ലുപോലെ വളഞ്ഞ് ഇവൾക്കു നേരെ വിഷമെയ്താലോ … . ഭ്രാന്തൻ കാടുകളിൽ നിന്നെങ്ങാനും കാമക്കൊമ്പുകൾ മുനച്ചെഴുന്ന് ഇവളുടെ ഉൾസത്തയിലേയ്ക്ക് തുളച്ചിറങ്ങിയാലോ … . അമ്മയുടെ കാഴ്ച്ചവട്ടം വലുതായി വരുന്നു പൊന്മകൾ ചിരിക്കുമ്പോൾ ചുവക്കുമ്പോൾ കൊഞ്ചൽ മൊഴിയിലവളുടെ കിന്നാരം കിനിയുമ്പോൾ മെയ്യനക്കങ്ങളിൽ അവൾ സ്വയം മറക്കുമ്പോൾ … . കൊളുത്തുകൾ കോർക്കാൻ താതൻ … ,സഹോദരൻ … , മാതുലൻ … അയൽകണ്ണുകൾ … ആയുധം പരതുന്നു അമ്മവാത്സല്യം. മകളുടെ അമ്മയ്ക്കിനി നിദ്രാഹീന രാവുകൾ .
- Get link
- X
- Other Apps
വിശപ്പ് -- --- -ഗിത മുന്നൂർക്കോട്- --- ഉച്ചയുദിയ്ക്കാത്ത മാടങ്ങളുണ്ട് അവിടെ വിശപ്പുകള് മാത്രം കലഹിക്കുന്നു…. മൗനത്തിന്റെ മ്ലാനശ്വാസങ്ങളില്‍ മാത്രം നമ്മുക്കവ മുഴങ്ങുന്നത് കേള്‍ക്കാം. പാതിര പൂക്കുമ്പോള്‍ ഇരുട്ട് കനത്തു വീശുമ്പോള്‍ ചായ്പ്പിലെ വിശപ്പുകള് അവിടെ പൊട്ടിച്ചിരിക്കാറുണ്ട് മടിത്തട്ടുടയുന്ന മടിക്കുത്തഴിയുന്ന മുടിക്കെട്ടുലയുന്ന കലമ്പലില്‍ മൗനമപ്പോള്‍ മൂക്കടച്ചു മുങ്ങാറുണ്ട്…. വിശപ്പിന്റെ നഗ്നതയിലേക്ക് തുറുകണ്ണുകളിറങ്ങുമ്പോള്‍ സമനില തെറ്റുന്ന പ്രകൃതിയ്ക്ക് അഭയസ്ഥലികളന്യം.
- Get link
- X
- Other Apps
ചൊരിച്ചിൽ --- -ഗിത മുന്നൂർക്കോട്- --- മെല്ലെ മെല്ലെ നീയിറ്റു ചൊരിഞ്ഞത് പൊള്ളിപ്പഴുത്ത എന്റെയുഷ്ണത്തിലായിരുന്നു … .. വീണ്ടുമെന്റെ ദാഹത്തിലേയ്ക്ക് നീ താളമായപ്പോൾ കുളിരായി നനയാൻ മലർക്കെയെന്നെ തുറന്നിട്ടു . എന്റെ രാത്രിക്കനത്തിൽ മിന്നലുകളെയ്ത് നീ വെളിച്ചമിട്ടു . ഇടിമുഴക്കി ഉദ്ദീപനം കൊണ്ട് എന്റെ നടുക്കങ്ങളിൽ നീ നിറഞ്ഞു . ഇരുട്ടു വിള്ളലിട്ട മോഹപ്പരപ്പുകളിൽ വെളിച്ചമൊഴിച്ച് നീയെന്നെ നിലാപ്പാടമാക്കി . ഏതോ കാലത്തിന്റെ ദ്വീപിൽ വിസ്മയമായി നീ നിന്നു പെയ്തതും ഞാൻ കുതിർന്നു കുഴഞ്ഞതും … . നിന്റെ കോരിച്ചൊരിച്ചിലിൽ കോരിത്തരിച്ച ഞാൻ അറിഞ്ഞതേയില്ല മിന്നലുകളെരിച്ചു മായ്ച്ചതെന്തെന്ന് ….. ഇടിവെട്ടി പൊട്ടിത്തെറിച്ച ഭിന്നക്കണക്കുകളെത്രയെന്ന് … . നിന്റെയൊഴുക്കിൽ കടപുഴകിയതെന്തൊക്കെയെന്ന് … ..
- Get link
- X
- Other Apps
മഴമുകിലേ നീ പെയ്യുക ------ ഗീത മുന്നൂർക്കോട് ----- ഇതൊരായുസ്സ് തപം ചെയ്ത് സ്ഫുടം ചെയ്ത യത്നം കൃഷിവലന്റെയാത്മാവ് തൻ സ്വപ്നബലിയിട്ട യജ്ഞം എന്തീ മലർക്കെത്തുറന്ന വിഹായസ്സിന് മോഹഭംഗം ആജ്ഞാശരങ്ങളെയ്യുന്നെന്തേ തപിക്കും സൂര്യഹാസം ! തേയുന്നുവല്ലോ തൻ പ്രാണനാം പണിയായുധങ്ങൾ ഇല്ലയല്പം ശക്തിയീ രാകുവാനാകാത്ത കൈവിലക്കിൽ . ഉൾക്കനം വന്ന് ഭീമാകാരം കൊണ്ട പ്രാരാബ്ധഭാരം വയറും മനവുമൊന്നു പോലെരിഞ്ഞ ചുടലത്തീച്ചാരം ! കനിയാത്തതെന്തേ മഴമുകിലുണരാത്തതെന്തേ വേഴാമ്പൽ കൊക്കിലൊരു തുള്ളിയിറ്റു വീഴാത്തതെന്തേ ; കാൺകയീ കരൾ കടഞ്ഞു കിടക്കും ഭൂമി തൻ നോവ് പിളർന്ന വായും , വരണ്ടു കീറിയ മണ്ണിന്റെ ദാഹവും . വരിക മഴമുകിൽച്ചാർത്തേ , യൊരുതുള്ളി സ്നേഹമായ് കുളിർ കോരിയുള്ളിൽ ഹർഷവർഷമായ് നീ പെയ്യുക . വരിക , തിളങ്ങും വൻ തുള്ളികളായ് , ബുദ്ബുദരാഗമായ് തരിശിൽ പതിക്കുക , വിണ്ണിന്റെ മണ്ണിന്റെ ദാഹമകറ്റുക .
- Get link
- X
- Other Apps
വേഴാമ്പൽ ദാഹം n ഗീത മുന്നൂർക്കോട് സുര്യനുച്ചിയിൽ വെളുക്കെച്ചിരിച്ച് അനുമോദിക്കുമ്പോൾ ഭൂമിയുടെ ഗര്‍ഭത്തിൽ ലോഹമുരുകുമ്പോൾ വറവിൽ പ്പൊരിഞ്ഞ് മണ്ണിന് ചിളുകൾ … . കൃഷിവലന്റെ സ്വപ്നങ്ങള്‍ക്ക് വേഴാമ്പൽ ദാഹം ..... വാ പിളര്‍ന്ന മൺ കട്ടകൾ കണ്ണിൽ കൊളുത്തിട്ട് … . തേഞ്ഞ കൈക്കോട്ട് കിളക്കാതെ പിളര്‍ന്നു പോയ മൺ ചീൾപ്പാളികൾ വിശപ്പും ദാഹവും മാത്രം കണിയോരുക്കുന്നു....