ആത്മഹത്യക്കുശേഷമവൾ
*********************************************
പ്രാണയദേവനോ
അതോ പരമബോറനോ...
തിരിച്ചറിയാൻ
ഒരു
പഴുതുമില്ലായിരുന്നു
നിന്റെ
രണ്ടിനുമിടക്കൊരു
സമദൂരപ്രഖ്യാപനത്തിന്റെ
സിദ്ധാന്തത്തിലേക്കുതന്നെയാണ്
സകലകുഴപ്പങ്ങളും
കരണംകുത്തി
മറിഞ്ഞത്...
ഇങ്ങനെ
നീണ്ടുമലർന്നു നിലത്തു
കിടക്കുമ്പോളെനിക്കെല്ലാം
കാണാം
തീയൽച്ചെമപ്പുപോരെന്നെന്റെ
കണ്ണിലേക്കെറിഞ്ഞ
നീറ്റൽ
കൊണ്ടിട്ടാകണം
തീകൊളുത്തിയത്
നിന്‍റെ
ചെങ്കണ്ണിലൊരു
തീത്തുള്ളി
കത്തിപ്പടരുന്നത്...
കാച്ചിയിട്ട
ഉപ്പുപോരാത്ത
പപ്പടത്തിൽനിന്നും
മർദ്ദം പൊങ്ങിയ കനത്തപ്രഹരം
കരളെന്റെ പൊള്ളിച്ചത്
ദേ... നോക്ക്
ഇപ്പോഴാ
പരുത്തകൈവള്ളയിൽ
പാണ്ടുപോലെ...
തലമറന്ന്
ലഹരിയുണ്ടുവന്ന
ഏതോകനത്ത
രാത്രിവഴിയിലെ
ലിപ്സ്റ്റിക്
മുദ്രണം
ഷർട്ടലക്കാത്ത എന്റെ
കൈവിരലുകളുടെ
അലസതക്കു
ശിക്ഷയയി
അന്നു
നീ വളച്ചുപടപടാപൊട്ടിച്ചതു
തന്നെയാകണം
ഇപ്പോളാ
ചങ്കിലിടിക്കുന്നത്...
താലിക്കയറിനു
വിലമാറ്റിയെടുത്ത
പവൻനിറവുകളും ലക്ഷത്തിട്ടൂരങ്ങളും
തീറാക്കിയതിന്റെ മിടുക്കിലെന്നെ
’കാക്കാശിനു
കൊള്ളാത്തോളേ’ ന്നു
പേരുമാറ്റിയ
നാവല്ലോ
ഇന്നിങ്ങനെയുണക്കം
കൊള്ളുന്നത്...
എന്റെ
കടുത്തുകരഞ്ഞ
മിഴിച്ചോര
നോവുറഞ്ഞനീലിച്ച
ഗദ്ഗദങ്ങൾ
വയ്യവയ്യെന്ന
വാതത്തളർച്ച
തട്ടിയകറ്റപ്പെട്ട
കാൽക്കൽവീണ
അപേക്ഷകൾ...
നിവർത്തികേടിൽ
’ചെയ്യും....
ചെയ്യും..’എന്ന
നിസ്സാരവൽക്കരിക്കപ്പെട്ട
ആ ഭീഷണി...
അതുതന്നെയാണിങ്ങനെ
നീണ്ടുമലർന്ന്
നിലത്തേക്കു
വെള്ളപുതച്ചത്
എന്റെ ശ്വാസമിപ്പോൾ
സ്വതന്ത്രമായി
മണം പിടിക്കുകയാണ്
ചുറ്റിലും
പറന്ന്
നിന്നെ
ചൊടിപ്പിക്കാൻ മുതിരുകയാണ്
എങ്കിലെന്തെന്ന
ജാടയിൽ
സെന്റിയടിക്കാത്ത
വെറും
സിമ്പതി കാണിക്കാത്ത
പൗരുഷനാട്യമേ,
ആണത്തമേ
കാണുക
എന്റെയവസാനത്തെ ’ഗുഡ് ബൈ”യിൽ
കുന്നിന്
മുകളിലേക്കു
നീയുരുട്ടിക്കേറ്റിയ
പാറക്കൂട്ടങ്ങൾ
ഉരുണ്ടിറങ്ങുന്നു...
പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു...
Comments
Post a Comment