Posts

ഉറക്കം --- ഗീത മുന്നൂർക്കോട് ---- ഒന്നുകിൽ നട്ടുച്ചക്ക് - അല്ലെങ്കിൽ പാതിരാവടുക്കുമ്പോൾ … കാത്തിരുന്ന് മടുപ്പിൽ തളർന്ന് എങ്ങനെ സ്വീകരിക്കണം എന്ന് ആകുലപ്പെടുമ്പോൾ … ലഹരി പോലെ ഇഴഞ്ഞു വന്ന് പമ്മി നിന്ന് കൺപോളകളെയൊന്ന് തലോടി ചുംബിച്ച് നിന്നോടുരുമ്മിയൊന്ന് അലസമായി മയങ്ങാമെന്ന സ്വപ്നം നെയ്യുമ്പോഴായിരിക്കും … ചെറിയൊരു ചെത്തം മതി ഉറക്കെയത് കേട്ടെന്ന് ഭാവിച്ച് നിനക്ക് പിണങ്ങാനും ഓടി മറയാനും എനിക്ക് വീണ്ടും കാത്തു മുഷിയാനും … ..
കണക്കില്ലായ്മകൾ --- ഗീത മുന്നൂർക്കോട് ---- വട്ടം മാത്രം അവന്റെ വിരൽത്തുമ്പുകളിൽ വളഞ്ഞു വന്നില്ല ബുദ്ധിയിലും തെളിഞ്ഞില്ല . ജന്മസ്വപ്നങ്ങൾ പോലും വലിയ കണക്കുകളെന്ന് ആരോ പറഞ്ഞുറപ്പിച്ചത് കേട്ട് തെളിഞ്ഞു നിന്ന ഗർഭസ്ഥഭ്രൂണം ഏതു ജന്മകാലങ്ങളിൽ പഠിക്കാൻ പൂജ്യത്തിന്റെ കണക്കുകൾ … അവന്റെ കാഴ്ച്ചകളിൽ പൂജ്യവട്ടങ്ങൾ വക്രിക്കാത്തതിന്റെ പേരിൽ ജീവിതപരീക്ഷകളിലെല്ലാം ഉത്തരങ്ങൾക്കെതിരെ തോൽവിയുടെ വട്ടങ്ങൾ മാത്രം വീണത് നക്ഷത്രങ്ങൾക്ക് പിഴച്ചതോ … . മനക്കണക്കുകളിലാകട്ടെ തട്ടിയും മുട്ടിയും കളിച്ച് വട്ടം മറന്നുരുണ്ട് അവൻ തോറ്റുകൊണ്ടേയിരുന്നു … അവന് വേണ്ടി അച്ഛനുമമ്മയും വഴിക്കണക്കുകൾ കൂട്ടിയും കിഴിച്ചും വച്ചതിൽ വഴികളിടഞ്ഞ് അവനിടഞ്ഞ് വഴി മുട്ടി നിൽക്കുന്നു തോൽവികൾക്കും കണക്കില്ലാതെ …

വിധിയുടെ വരികൾ

--- ഗീതമുന്നൂർക്കോട് --- ഛന്ദസ്സില്ലാതെ എഴുതപ്പെട്ട ഈണങ്ങളില്ലാത്ത ശ്രുതിസൌന്ദര്യമുടഞ്ഞ താളവട്ടങ്ങളും ഗതി വിഗതികളും ശോഷിച്ച ശിരോലിഖിതം ഒരു വിചിത്ര കാവ്യം ! വിപരീതച്ചേർച്ചകളുടെ സങ്കര വാക്കുകളാൽ നിരർത്ഥകമെന്ന് തോന്നിപ്പിക്കുന്ന ഗഹനമായ വരികൾക്കിടയിൽ മതിഭ്രംശത്തിന്റെ വിവിധാർത്ഥങ്ങൾ വേണ്ടുവോളം ! വിധിയുടെ അജ്ഞേയമായ വരികൾ വായിക്കാനാകാതെ ഞാനെന്നെ അറിയാതെ ഈണമിടുന്നെന്റെ വിരലുകൾ … .! അവ ശോഷിച്ചുടയുമ്പോൾ ശിരോലിഖിതം സൂക്ഷിക്കപ്പെട്ട പേടകത്തിൽ എന്റെ വരികളും അടക്കപ്പെടും .

പ്രക്ഷോഭം

--- ഗീത മുന്നൂർക്കോട് --- വിശപ്പിന്റെ പാട്ടുകൾ പാതയോരങ്ങളിൽ താളമിടുമ്പോൾ … ഒരു പിടിമണ്ണിന് വേണ്ടി നെഞ്ചുരുക്കങ്ങൾ മുദ്രാവാക്യങ്ങളിൽ ഉടയുമ്പോൾ … നിത്യപ്പൊറുതിക്ക് വിശപ്പിന്റെ പിച്ചപ്പാള നീണ്ടടുക്കുമ്പോൾ … നീതിയിരക്കുന്ന ആവലാതികൾ കാതടപ്പിച്ച് കലഹിക്കുമ്പോൾ … ഇല്ലായ്മയെ പൊതിയുന്ന മൂലമീമ്പുന്ന അട്ടകൾ പിഴുതെറിയപ്പെടുമ്പോൾ … സാധാരണ മുഖങ്ങൾ ചോദ്യ ചിഹ്നം വരക്കുമ്പോൾ … വലുതായി വക്രിക്കുമ്പോൾ … കല്ലെറിയുന്നു ജനക്കൂട്ടം എല്ലാം ഭീകരതയുടെ തുടക്കമെന്ന് വാഴുന്നവരുടെ ജാള്യത .
  ആക്രിക്കട . -       ഗീത മുന്നൂർക്കോട് – ഈയ്യിടെയായി ആക്രിക്കാരൻ ഇതു വഴി വരുന്നേയില്ലല്ലോ … തുള വീണ ഹൃദയച്ചെമ്പു താങ്ങി വക്കു പൊട്ടിയ മനച്ചട്ടിയെ മാറോടു ചേർത്ത് തുരുമ്പിച്ചു കോടിയ തലയടപ്പും വച്ച് ചവറ്റു കൊട്ടയിൽ നിന്ന് ഞൊണ്ടിക്കയറി മഴയോട്ടങ്ങളുടെ പെരുവഴി നീന്തിയങ്ങ് ആക്രിക്കടയിലെത്തുമ്പോൾ എനിക്കവനൊരു തുട്ടു വിലയിടുമോ … എന്തോ …
തോൽവി --- ഗീത മുന്നൂർക്കോട് --- അര ഞാണിടത്തിന്റെ ഉദരത്തിൽ അകപ്പെട്ടു പോയതേ തുടക്കം സർക്കാർ വൈദ്യങ്ങളുടെ നേരറ്റ വരാന്തയിൽ കൺ മിഴിഞ്ഞതിൽ ആദ്യ പ്രതിഷേധം കേട്ടവരാരും അതു നടിച്ചില്ല വെറുതെയെങ്ങാൻ ദൂരത്തിലേയ്ക്കുടഞ്ഞുടഞ്ഞ് വിളിച്ചത് നീരു ചുരത്തുന്ന മുലക്കണ്ണുകളെയായിരുന്നു സ്നേഹമുഴിഞ്ഞ് വെറുതെ ജീവനൂറ്റാനിട്ടു തന്ന് വീണ്ടും വീണ്ടും തോൽ ‌ പ്പിച്ചു കൊണ്ടൊരു മാതൃത്വം … .. നാഥനില്ലാ വഴികളുടെ പായുന്ന അഭ്യാസങ്ങളിൽ പഠിച്ചതെല്ലാം എന്നും തോൽ ‌ പ്പിച്ചു കൊണ്ടേയിരുന്നു … തലവരകളെല്ലാം ചുരുണ്ടപ്പോൾ തിരുത്തപ്പെടാതെ തിരുത്തേണ്ടവർ വട്ടം മാത്രം വരച്ചു തോൽ ‌ പ്പിച്ചു … . ഇനി തോൽവികളിലെല്ലാം വക്രിച്ചു വരച്ച് എല്ലാത്തിനെയും തോൽ ‌ പ്പിക്കാൻ വരുന്നുണ്ടവൻ … . നാളെയെന്നൊന്നില്ലാത്ത ഇന്നുകളിലേയ്ക്ക്                               
കൽമുഖങ്ങൾ കല്ലുകളിൽ ദൈവങ്ങൾക്ക് മനുഷ്യ മുഖം വരച്ചവരേ , നിങ്ങളുടെ കൈകൾക്കെന്റെ ഹൃദയചുംബനം .     വിരലുകൾ തള്ളിത്തള്ളി എല്ലൊടിഞ്ഞ തള്ളവിരലിൽ നിന്നകന്ന് ചൂണ്ടുന്നവരൊക്കെ ഞൊടിച്ചുടച്ച ചൂണ്ടുവിരലിനോടരികു നിന്ന് ചൂണ്ടലുകൾക്ക് വാലാട്ടി മടുത്തു പോയ പെരു വിരലിനെ കളിയാക്കി വളയങ്ങളിൽ കുടുങ്ങിപ്പോയി മോതിരവിരൽ . എളിയവന് ആരേയും ഭയമില്ല നിവർന്നങ്ങനെ ചിരിക്കുന്നു ചെറുവിരൽ .