ജ്വാല.
--- ഗീത മുന്നൂര്‍ ക്കോട് ---

ഭൂമണ്ഡലത്തിന്നഗാധഗര്‍ത്തങ്ങളിലെവിടെയോ
              ഉയി‍ര്‍ക്കൊണ്ട ഭ്രൂണം,
ഉര്‍വ്വിതന്നൂഷരനിശ്വാസമേറ്റുകൊണ്ടെങ്ങോ
              മുളപൊട്ടിയീ ദുഷ്ടബീജം.
അനുദിനമനുക്ഷണമൂര്‍ജ്ജമാര്‍ജ്ജിച്ചിട്ടതു താനേ
              വീശിപ്പടരുന്നു കഷ്ടം !
സ്നേഹസാന്ദ്രസമതലപ്രാന്തങ്ങളത്രയും പാഴായ്, കള-
              ച്ചെടികളായ് ദുര്‍നിമിത്തം !
അണുവിടാതിടവിടാതെല്ലായിടത്തും പടര്‍ന്നശാന്തി –
              തന്‍ ചുടല വിഭ്രാന്തിയായി…
അരാജകത്വമഴിഞ്ഞാടിത്തിമര്‍ക്കുന്നടിയറവു ചൊല്ലി-
              തളരുന്നു നന്മ ;
എങ്ങുന്നു വന്നു കലര്‍ന്നു പടര്‍ന്നിതന്തരീക്ഷത്തില്‍
               രാസവിഷബിന്ദുവായ്
വികലവികാരങ്ങള്‍ വിഹ്വലഭാവങ്ങള്‍ വിഷമ-
              വിചാരങ്ങള്‍ വിന്വയിച്ച്…..!
ശാന്തിയില്ലാ യുഗ്മഗാനങ്ങളില്ലാ, സ്നേഹസുഗന്ധ –
              സുധാരസധാരയുമില്ല ;
മാനവ പീഡിത മാനസി കേഴുന്നതാമാര്‍ത്തനാദങ്ങ-
              ളാണെങ്ങുമെങ്ങും…
ഇന്നീ സമൂഹപ്രതലസാനുക്കളില്‍ വിണ്ടു വളരുന്നു
              ഗര്‍ത്തം, ദുരൂഹം !
ഏതു പാതാളത്തിന്നജ്ഞാത ഗര്‍ഭത്തില്‍ ദുഷ്കരം
              പിറവിയെടുത്തതീ ബീജം !
ക്ഷണമാത്ര മാത്രമെടുത്തു പുഷ്പിച്ചു കളകളാ-
              യിന്നീ വിനാശവിദ്രോഹവിത്ത് !
ദുഷ്ക്കര്‍മ്മദാര്‍ഷ്ട്യമനാചാരകര്‍മ്മങ്ങളഭിചാരങ്ങള്‍ –
              ക്കൊലവിളികള്‍ ;
ദൈന്യം വിശപ്പിന്റെ രോദനമെങ്ങുമവയ്ക്കകമ്പടി
              ഭീകര ജല്‍പനങ്ങള്‍…
ഏഴകള്‍ക്കാശ്വാസ വിശ്വാസമേകേണ്ടവരല്‍പ –
              ദൃഷ്ടികള്‍, ദുര്‍മോഹികള്‍….
പ്രേമമോഹങ്ങളും സ്നിഗ്ദ്ധഭാവങ്ങളും ശാന്തിതന്‍
              സൂക്തവും നിഷ്പ്രഭം പോല്‍…
താഡനം, താണ്ഡവം; കേളിക്കൊട്ടാടുന്നു നിത്യവും
              കാമാന്ധനീരാളികള്‍…
ബീഭത്സമാം ദൃശ്യമീ ധരിത്രി തന്‍ ദുരവസ്ഥ
              ഇന്നു മര്‍ത്ത്യന്നു ശാപയാമം…!
വരിക സഹജരേ, തരിക തരിക നിങ്ങള്‍ -
              തന്‍ ഹസ്തദാനം;
നന്മയൂറും വെണ്മതന്‍ ഹൃദയരാഗം, ഉണ്മ –
              യുളവാക്കും ഹര്‍ഷഗാനം ;
കനിവിന്‍ തിരിയുമായ് കരളില്‍ കുളിരുമായ് വരൂ
              നിര്‍ഭയം ; നാള്‍ക്കുനാള്‍
നിനവുകള്‍ക്കീറനാമവലംബമംഗുലീ സ്പര്‍ശമായ്,
              ആശ്വാസ നാളങ്ങളായ്.
തോളുകള്‍ ചേര്‍ത്തു നാമൊന്നൊന്നായ് ഹസ്തശൃംഖല
              മാലകള്‍ കോര്‍ത്തിടാം;
വരികയെന്നാത്മ സഖാക്കളേ, വിശ്വാസരശ്മിയായ്
              വിളക്കായ് തെളിഞ്ഞിടാം
അഗ്നിസ്ഫുലിംഗങ്ങളേറ്റു മൂര്‍ദ്ധാവില്‍ മനസ്സാ –
              ലൊരുജ്ജ്വലജ്ജ്വാലയാകീടാം ;
നുള്ളിപ്പെറുക്കിപ്പിഴുതെടുത്തെല്ലാ വിഷവല്ലികള്‍ -
              ക്കിന്നു തീ പകരേണം.
കത്തിക്കരിഞ്ഞു ഭസ്മീകരിച്ചവ വേരോടെ
              മണ്ണില്‍ക്കലര്‍ന്നിടേണം.
വീണ്ടും വളരാതെ പെരുകാതെ ചടുല വിഷമ –
              ധൂമകേതുക്കളീ ഭൂവില്‍
നിഷ്ക്കാസിതരായ്, ഭ്രഷ്ടരായ് വിടയായിടേണ –
              മതിന്നായൊരുമിച്ച്
വിശ്വശാന്തിതന്‍ നന്മ തന്‍ ജ്വാലയില്‍ നിത്യവും
              സ്നേഹധാര നാം പകര്‍ന്നിടേണം.

Comments

  1. ഏഴകള്‍ക്കാശ്വാസ വിശ്വാസമേകേണ്ടവരല്‍പ –
    ദൃഷ്ടികള്‍, ദുര്‍മോഹികള്‍….
    ................................
    നുള്ളിപ്പെറുക്കിപ്പിഴുതെടുത്തെല്ലാ വിഷവല്ലികള്‍ -
    ക്കിന്നു തീ പകരേണം.
    കത്തിക്കരിഞ്ഞു ഭസ്മീകരിച്ചവ വേരോടെ
    മണ്ണില്‍ക്കലര്‍ന്നിടേണം.

    ReplyDelete
  2. എന്നാലിനി തുടങ്ങാം, ശുദ്ധീകരിക്കാന്‍, അല്ലേ ഹരിദാസ്

    ReplyDelete
    Replies
    1. തീര്‍ച്ചയായും ചേച്ചി

      Delete
  3. " " അനുദിനമനുക്ഷണമൂര്‍ജ്ജമാര്‍ജ്ജി'ട്ടതു " എന്നത് " അനുദിനമനുക്ഷണമൂര്‍ജ്ജമാര്‍ജ്ജി 'ച്ചി 'ട്ടതു " എന്നും "അരാചകത്വ" എന്നതു 'അരാജകത്വ' എന്നും ആക്കണം

    ReplyDelete
  4. നന്ദി, മാഷേ. ടൈപിങ് തെറ്റ് -- ശ്രദ്ധക്കുറവ്-- മാപ്പ്.

    ReplyDelete

Post a Comment

Popular posts from this blog