Posts

Showing posts from 2013
ഇര   --- ഗീത മുന്നൂർക്കോട്---   നീയെന്റെ ഇരയാണ്  നീയെന്റെ തടവിലാണ്  എന്റെ ചിന്താമുള്ളുകളാൽ കൊളുത്തിട്ട ചങ്ങലയിൽ   ഞാൻ നിന്നെ ബന്ധിച്ചിരിക്കുകയാണ്.   വേണ്ട  കണ്ണുകളുരുട്ടി ഗോഷ്ടി കാണിച്ചാൽ  അതെന്റെ വീര്യം ഇരട്ടിപ്പിക്കുമെന്നല്ലാതെ…  പുഞ്ചിരിക്കുന്ന നിന്റെയീയടവുകൾ  ഞാൻ ഏറെ രുചിച്ച് നുണയുകയാണ്  വളഞ്ഞും പുളഞ്ഞും   ചാടിയും പിടഞ്ഞും   ആക്രോശിച്ച് അരിശം കൊള്ളുകയും  ചെയ്തു കൊള്ളുക  ഞാൻ നിന്നെ മോചിപ്പിക്കുകയില്ല.  ആവാഹിച്ച്  സിരയിലോട്ടൊഴുക്കി  കാച്ചിക്കുറുക്കി ഇനി ഞാൻ  നിന്നെ കുടഞ്ഞിടും  ഇവിടെ കവിതാക്ഷരികൾ   തുടിച്ചു തെളിയും വരെ. നിന്നെ കഷ്ണിച്ചും  ചതച്ചും  അരച്ചും മിനുക്കിയും  പാകപ്പെടുത്താൻ പോകുകയാണ്..  വിദഗ്ദ്ധമായി എന്റെ നോക്കുകളിൽ   നിന്നെ ഞാൻ തളച്ചു കഴിഞ്ഞു..                                                                                                                                                                   
ചെവിപ്പൊട്ടി എന്റെ നോട്ടങ്ങൾ   നിന്റെ മിഴിയാളങ്ങളിലലയുമ്പോൾ കൺതുറിച്ചെന്നെ മറുവ്യാഖ്യാനം ചെയ്യരുതേ … പ്രണയക്കൊളുത്തെന്നും ധരിച്ചെന്നിൽ മോഹങ്ങൾ നിക്ഷേപിക്കരുതേ … കാന്താസക്തിയോടെന്നോടടുക്കരുതേ എന്റെ മിഴികൾ നിന്റെ ചുണ്ടനക്കങ്ങളെയളക്കുമ്പോൾ ആർത്തിയോടെ മറു പര്യായങ്ങൾ പൊലിക്കരുതേ … ചുംബനമാധുര്യത്തിന് കൊതിക്കരുതേ … കാമസുഷുപ്തിക്കുള്ളിലെന്നെ തളക്കരുതേ … എന്റെ പരവശതയിൽ നിന്റെ ഭാവവിന്യാസങ്ങളിൽ ഞാൻ സൂക്ഷ്മത തേടുമ്പോൾ ഭാവസുഭഗനെന്നോ ഉജ്ജ്വലമൂർത്തിയെന്നോ സ്വയം വിലയിടരുതേ … പെൺതൃഷ്ണയെന്റെ കുതിച്ചു ചാടുന്നെന്ന് രേഖപ്പെടുത്തരുതേ … ഞാൻ നിന്നെ വായിക്കുക മാത്രമാണ് അല്ല , ഏറെ അദ്ധ്വാനിച്ച് നിന്നെ കേൾക്കുക മാത്രമാണ് .
കവിതപ്പെണ്ണേ … . --- ഗീത മുന്നൂർക്കോട് --- പണ്ട് പണ്ട് തേനേ കരളേന്നൊക്കെ വിളിച്ച് കെഞ്ചി വിളിച്ചതാ നിന്നെ എന്തോരു ഗമയായിരുന്ന് , നിനക്കന്ന് ! വൃത്തം വച്ച് ചന്തത്തില് പൊട്ടിടുവിക്കണം പൊന്നുവളയിടീക്കണം അലങ്കരിക്കണം കാൽത്തളക്കോപ്പൊക്കെയിട്ട് താളമിട്ടീണമിട്ട് താരാട്ട് പാടണംന്നൊക്കെ എന്തൊരൂട്ടം വാശിയായിരുന്നു … . എത്ര വട്ടമാ നീ പിണങ്ങിച്ചിണുങ്ങി നിന്നത് … എന്നിട്ടിപ്പൊ എന്തായി നിന്റെ ഗതിയേയ് … .! നിക്കൊന്നും വേണ്ടായേ … ന്ന് വരിയൊപ്പിച്ചോ അല്ലാതെയോ വെറും വാക്കിലോ എങ്ങനേലും എന്നെക്കൂടെ കൂടെ കൂട്ടണേന്നു പിറകെ വന്ന് കെഞ്ചുന്നല്ലോടീ നീയിപ്പൊ !
… ന്റെ നാണിക്കവിത --- ഗീത മുന്നൂർക്കോട് --- ടീച്ചറമ്മേ … .. ങ്ങള് എയുതണതൊക്കെ കവിതോളാ … . ..? എന്തായീക്കവിതാന്ന്വച്ചാ … … ന്നെങ്കൂടൊന്ന് കേപ്പിച്ചൂടെ … .. ന്നാളൊരൂസം നിയ്യ് മുറ്റമടിക്കുമ്പൊ എഴുതീല്ലേ ഒന്ന് അതന്നെ കവിത . കല്ലീ തുണിയടിക്കുമ്പൊ തിരിച്ചും മറിച്ചും നോക്കി നിയ്യ് പിറുപിറുക്കുമ്പൊ ഞാ … അടുത്ത് വന്നാ അപ്പൊ വരും ന്റെ കവിതേം … ന്റെ കൂടെ . വട്ടപ്പാത്രത്തിന് ചകിരി ഉരസി നീയങ്ങനെ താളത്തില് വള കിലുക്കുമ്പൊ ഞാനോർക്കണതും കവിതന്ന്യാ … തേങ്ങക്കൊപ്പം നെന്റെ മനസ്സും കൂടെ ഈ ടീച്ചറമ്മക്ക് വേണ്ടി ചെരകി കൂട്ടാറില്ലേ നാണീ … .. അപ്പഴൊക്കെ ഞാനോരോ നാണിക്കവിത … ണ്ടാക്ക്വായിരിക്കും … നീയങ്ങനെ ചൊപ്പനം കണ്ട് സാമ്പാറില് സ്വാദിളക്കുമ്പഴും വരും .. ന്റെ   നാവിലൂറീംകൊണ്ടൊരു കവിത . അരകല്ലില് ചതച്ചരച്ച് എരിപൊരി നെന്റെ കൈകള് ഉഷാറാകുമ്പൊ ന്റെ കണ്ണിലാ നാണീ കവിത ചൊമക്ക്വാ … . .. ന്നാലും .. ന്റെ നാണിക്കുട്ടീ എന്തോരു ചേലാ നാണിക്കവിതക്ക് … നെന്നെപ്പോലെന്നെ !
തൂപ്പുകാരി ---- ഗീത മുന്നൂർക്കോട് --- കുറ്റിച്ചൂലിന്റെ താളത്തിലാണ് അവളുടെ കുപ്പിവളകൾ കുലുങ്ങിച്ചിരിച്ചത് തൂത്തു കൂട്ടിയ ചപ്പിലകളുടെ തേങ്ങൽ ലഹരിയാക്കി അവയെ അവളുടെ നോവുകൾക്കൊപ്പം കൂമ്പാരമാക്കി ശുദ്ധിക്ക് ചാണകം കലക്കിയതിൽ അല്പം കണ്ണീരും കലക്കി തുരു തുരാ തളിച്ചൊടുങ്ങുകയാണവൾ … വെടിപ്പാക്കിയ മുറ്റത്തേക്ക് കഴുകൻ കണ്ണുകൾ മുറുക്കിത്തുപ്പുന്നതറിഞ്ഞും കൊണ്ട് തൂത്തു കൂട്ടിയ വ്യഥകളുടെ കൂമ്പാരത്തിന് മനസ്താപം കൊണ്ടവൾ തീയിട്ടു .
ചുവപ്പും കറുപ്പും ഇണചേരുമ്പോൾ -- ഗീത മുന്നൂർക്കോട് --- കറുപ്പൊരു നിറമേയല്ലെന്ന് എല്ലാമെല്ലാം വശീകരിച്ച് വിഴുങ്ങുന്ന ഭീമനാണെന്ന് … അല്ല, ഒരു സുഷിരമാണെന്നും കേൾവി … ചില നേരങ്ങളിൽ ചുവപ്പും കറുപ്പും ഇണ ചേരുമ്പോൾ മഞ്ചാടിയഴകാകും ! ചന്തത്തിലൊരുങ്ങിയാണ് അന്തിച്ചുവപ്പിരുളുന്നതും പുലരിത്തുടുപ്പുണരുന്നതും ! ഹൃദയം മുറിഞ്ഞിറ്റിറ്റ് മ്ലാനക്കറുപ്പിലൊരു മുഖം - ചോര തുടുപ്പിക്കും മിഴികളിൽ കരിംകയത്തിന്നാഴങ്ങൾ വൈപരീത്യം … കറുത്ത വരകളെ കീഴ്പ്പെടുത്തി അക്ഷരാക്കക്കറുപ്പുകൾ ആധിപത്യം നാട്ടും നേരം തിരുത്തൽച്ചുവപ്പിന്നടിവരകൾ വളഞ്ഞ് വരുന്ന പുച്ഛക്കറുപ്പുകളുടെ ബന്ധനത്തിലേക്ക് … വാൾമുനയിൽ കറുപ്പിട്ട് ,  മൃഗീയത കൊലച്ചുവപ്പിൽ ഇണപൊലിക്കും സമന്വയത്തിനെന്ത് പര്യായം … ? തുടുത്തുണർന്ന് കറുപ്പിലേക്ക് അസ്തമിക്കുന്ന വട്ടച്ചന്തങ്ങൾക്ക് പ്രാണച്ചുവപ്പുകൾക്ക് രാശി ഗണിക്കാനാകാതെ കാലം ഇണപിരിച്ചു കൊടുക്കുന്നു ഒരു കൃഷ്ണമണിയെ - ചുവക്കുന്ന മിഴിത്തുള്ളലിനായി …
കള്ളവണ്ടി കയറിപ്പോയ ഓർമ്മകൾ ---- ഗീത മുന്നൂർക്കോട് --- എന്റെ വിരുന്നുകാരിന്ന് പുത്തനായി പണിത തീൻ മേശക്ക് മേൽ നിരന്നിരിക്കുന്ന രുചികളിൽ മനസ്സാറാടി കളിചിരി വട്ടങ്ങളിലാണ് !! ഞാനിവർക്കൊപ്പം അച്ഛനമ്മമക്കൾ വീടും വച്ച് മണ്ണപ്പം ചുട്ട് മനം നിറച്ച് കളിചിരികളുണ്ടത് തികട്ടിയെത്തുന്നല്ലോ … !! അന്ന് മരമായി തണലായി നീയെത്ര വട്ടം ഞാൻ നീട്ടിയ മണ്ണപ്പമടർത്തി നുള്ളി കൊറിച്ചിട്ടുണ്ട് ! എന്റെ കളിവീടുകൾ നിന്റെ തണലുകളിൽ ഉണർന്നിരുന്നുറങ്ങിയത് … ചെറുകാറ്റിന്റെ വിരലുകൾ എന്റെ കളിവീട്ടിലെ സ്വന്തക്കാർക്ക് മാമ്പഴം നുള്ളിയിട്ട് മധുരം വിളമ്പിയത് … കള്ളവണ്ടിക്കയറ്റങ്ങളിൽ എല്ലാം ഒളിച്ചോടി തിരിച്ചൊരു വരവിൽ നിന്റെ ചിതക്ക് മുകളിലല്ലോ ഞാൻ സ്നേഹക്കൂട്ടുകൾ ഈ സ്വന്തക്കാർക്കിന്ന് വിളമ്പുന്നു …
ഉടലിലെ മുറിപ്പാടുകൾ --- ഗീത മുന്നൂർക്കോട് --- ഇലപ്പട്ടയോരോന്നും അടർത്തിയിടുന്ന നോവുകൾ ശരീരത്തിൽ വരച്ച് ചെത്തി മറ്റാർക്കോ ചവിട്ടിക്കയറാൻ പാകത്തിൽ കുമിയുന്നുണ്ടീ , തടിയിൽ  വടുക്കൾ … നിനക്കൊപ്പം ഓരോ പടിയും ഒപ്പത്തിനൊപ്പം മുകളിലേക്ക് കയറാനായിട്ട് … നിന്റെ പച്ചകളൂറിയ നീർക്കുടങ്ങളുടയുന്ന ലഹരികൾ സിരകളിലെ ഞരമ്പു നോവാക്കി നിന്റെ കഴമ്പുകളെ ചവച്ച് നിന്നിലേക്ക് കയറുന്നവൻ … അവനറിയാം മണ്ഡരിയേൽക്കുമ്പോൾ ഞൊടിക്കുള്ളിൽ വീഴ്ത്തപ്പെടേണ്ടവൾ നീയെന്ന് .
ഓടിത്തകർത്തവർ … .. ---- ഗീത മുന്നൂർക്കോട് --- കാലം നീണ്ടു നിവർന്ന് മുന്നോട്ടാഞ്ഞ് ഓടിക്കൊണ്ടേയിരിക്കുന്നു . തൊട്ടു തൊട്ടില്ലെന്ന് മോഹയാനങ്ങൾ ... കാലത്തെ പൂണ്ടടക്കം പിടിച്ചു നിർത്താൻ സമയത്തെ പിടിച്ചൊന്ന് കെട്ടാൻ തത്രപ്പെട്ട ഇടർച്ചയിൽ ഇടഞ്ഞൊരു ക്ഷണം … നിമിഷസൂചി വട്ടം കറങ്ങി മിടിച്ചു … നടുപ്പാതയിലെ രക്തക്കളത്തിൽ …
മുള്ളാണി ---- ഗീത മുന്നൂർക്കോട് --- വാക്കിന്റെ മുള്ളാണികൾ അടിച്ചുകേറ്റിയാണല്ലോ നീയെന്റെ ഹൃദയത്തിൽ ആഴങ്ങളിറക്കിയത് … ഇനിയിപ്പോൾ നേരറിവിന്റെ കഷമാപണം കൊണ്ട് ഓരോ മുള്ളും നീ പിഴുതെടുത്തെന്നിരിക്കിലും നനഞ്ഞ മുറിവുകൾ ഉണക്കിയിട്ടിട്ടുണ്ട് കുറെ വടുക്കൾ ഹൃദയത്തിൽ …
ആരോപണങ്ങൾ --- ഗീത മുന്നൂർക്കോട് --- ആരോപണങ്ങൾക്കുണ്ടോ നേരവും കാലവും നോക്കാൻ … ചിലപ്പോൾ കർക്കിടക്കത്തിലെ ഇടിവെട്ടിയുണർന്ന് കൂണുകൾ പോലെ തുരുതുരാ പൊങ്ങും … എന്തൊരാവേശത്തിലാണ് ചിലർ അവയൊക്കെ പിഴുതു വയ്ക്കാറ് … . മറുപ്രയോഗം കാത്തിരുന്ന് ചിലരൊക്കെ മുഷിയുമെന്നല്ലാതെ … ചില നേരങ്ങളിൽ അറിഞ്ഞും കൊണ്ട് നിറചിരിയോടെ മുന്നിൽ വന്നു നിൽക്കുമ്പോൾ നിസ്സങ്കോചം അവയെ പുണരേണ്ടി വന്നിട്ടുണ്ട് … വഴിമുട്ടിയ നെടുവീർപ്പുകൾ അപ്പോളൊക്കെ ശാസിക്കാറുമുണ്ട് … .. എങ്ങോട്ടു തിരിഞ്ഞാലും ആക്ഷേപം പെയ്യിച്ചും കൊണ്ട് ചുറ്റിയടിക്കാറുണ്ട് ചിലതൊക്കെ … മറ്റു ചി ല നേരങ്ങളിൽ തല കീഴെ കൂപ്പു കുത്തിക്കുന്ന വമ്പൻ ആരോപണസ്രാവുകൾക്ക് മുന്നിൽ ചാടിയെത്തും ഇരകൾ സ്വമേധയാ …
സ്വപ്നങ്ങൾ തടവറയിൽ …   --- ഗീത മുന്നൂർക്കോട് --- തടങ്കലിൽ കഴിയുന്നവരുടെ സ്വപ്നങ്ങൾക്കേറെ കനമുണ്ട് ഇരുട്ട് നിറച്ച കനം … നനവ് തലോടാത്ത ഉരുകിയുഷ്ണിച്ച കനം … ഇ രുട്ടിന്റെ മേൽക്കൂരയ്ക്കൊരു തുള വീഴാൻ കാത്ത് .. അതിന്റെ അതിർ വർമ്പുകളിലൂടെ തെറിച്ചൊരു വെളിച്ചത്തുള്ളി നെറുകയിൽ ഒന്ന് വീണു തൊടാൻ കാത്ത് … താഴുകളുടെ ബന്ധനങ്ങൾ പൊടിയാൻ കാത്ത് …