തക്കാളിപ്പഴത്തിനൊരു സങ്കീർത്തനം / പാബ്ലോ നെരൂദ
വിവർത്തനം: ഗീത മുന്നൂർക്കോട്
________________________
ഗ്രീഷ്മത്തിലെ മദ്ധ്യാഹ്നത്തിൽ
തക്കാളിപ്പഴങ്ങൾ നിറഞ്ഞ തെരുവീഥി .
പ്രകാശവലയമൊരു
നടുവേ പിളർന്ന തക്കാളിപ്പഴത്തിലെ
സത്തെന്ന പോലെ
തെരുവിൽ പടർന്നു പരക്കുന്നു .
ഡിസംബറിൽ ശമനമില്ലാതെ
അടുക്കളയിൽ
തക്കാളിയുടെ പടയോട്ടം .
ഉച്ചയൂണിന്റെ നേരത്തതു കടന്നു വരുന്നു ,
തീൻമേശപ്പുറത്തും
ഗ്ലാസ്സുകൾക്കൊപ്പവും
നറുംവെണ്ണവിഭവങ്ങൾക്കിടയിലും
നീലനിറമുള്ള
ഉപ്പുകിണ്ണങ്ങൾക്കടുത്തും
അതിന്റെ
സൗമ്യമായ
പ്രതാപം
പ്രസരിപ്പിച്ചു കൊണ്ട്! അത് അനായാസം വിരാജിക്കുന്നു .
നിർഭാഗ്യവശാൽ
ഒരു കത്തിമുനയതിന്റെ
ജീവൻ തുടിക്കുന്ന
മജ്ജയിലാഴ്ത്തി
നമുക്കതിനെ
കൊലപ്പെടുത്തേണ്ടി
വരുന്നു.
അതിന്റെ ചെമന്ന
ആന്ത്രങ്ങൾ ഒരു
തണുത്ത സൂര്യനെന്നപോൽ
അതിഗാഢമായി
അക്ഷയമായി
ചിലിയിലെ സാലഡുകളിൽ
കുടികൊള്ളുന്നു
.
സഹർഷം
തെളിമയുള്ള ഉള്ളിയെയത്
വേൾക്കുന്നതാഘോഷിക്കാൻ
അതിലേക്ക് ഞങ്ങൾ എണ്ണ പകരുന്നു.
ഒലീവിന്റെ സുഗന്ധിയായ
കുഞ്ഞിനൊപ്പം
കുരുമുളക് അതിന്റെ
മാസ്മരഗന്ധവും ഉപ്പു
അതിന്റെ കാന്തശക്തിയും ആ തുറന്ന
അർദ്ധഗോളങ്ങളിലേക്കുപകരുമ്പോൾ
അതൊരു വിവാഹദിനം പോലെ ആഘോഷഭരിതം !!
പാഴ്സലിയില കൊടികളുയർത്തുന്നു
ഉരുളക്കിഴങ്ങുകൾ
ഊർജ്ജ്വസ്വലതയോടെ
അനുസ്യൂതം
കുമിളകളുയർത്തുന്നു
വറവിന്റെ അത്ഭുത ഗന്ധം
വാതിലിൽ മുട്ടിവിളിക്കുന്നു.
സമയമായി
വരുവിൻ , വരുവിൻ
മേശപ്പുറത്തു
മോടിയോടെ
ഈ ഗ്രീഷ്മപ്പാതിയിൽ
തക്കാളിപ്പഴം ,ഈ
ഭൂമിയിലെ നക്ഷത്രം , പിന്നെയും പിന്നെയും വിരുന്നു വരുന്ന
ഉർവ്വരയായ സമൃദ്ധിയുടെ താരം,
അതിന്റെ
സങ്കീർണ്ണമായ ചുരുളുകളും
ചാലുകളും
അനന്യസാധാരണമായ
വിസ്താരവും
പ്രതാപവും
സമൃദ്ധിയും
പ്രദർശിപ്പിക്കുന്നു.
തൊണ്ടില്ലാതെ
ഉമിയില്ലാതെ
ഇലകളോ മുൾമുനകളോയില്ലാതെ
തക്കാളി
അതിന്റെ ആഗ്നേയമായ
വർണ്ണോജ്ജ്വലതയും
കുളിരിന്റെ പൂർണ്ണതയും
പാരിതോഷികമായർപ്പിക്കുന്നു.
Comments
Post a Comment