Posts

Showing posts from 2015
ആഹൂതി ********* നിഷേധത്തിന്റെ ചങ്ങലകൾ ചങ്കിലിട്ട കൊളുത്ത് ഇടനെഞ്ചോളം ആഴ്ന്നിരിക്കണം പരിധികൾ കാത്ത് കാവലിരുന്ന ഭയങ്ങൾ സംഘം കൂടി മൌനത്തിലേക്ക് മുഷ്ടി ചുരുട്ടി ആവേശം കൊണ്ടിരിക്കണം ക്ഷോഭമൊരു മലയോളം ഉയർന്നിട്ടുണ്ടാകണം ഉയിരിന് ആലില വിറയൽ പകർന്നിരിക്കണം കൊമ്പനും കൂമനും കുയിലും കാക്കയും ഒരേ തരംഗദൈർഘ്യത്തിൽ തലച്ചോറിൽ കമ്പിച്ചി രിക്കണം ഒരു ചാൺ കയറണിഞ്ഞല്ലേ അവളുടെ ഈ എടുത്തു ചാട്ടം !
ഹൃദയം *********** പൊടിഞ്ഞു പോകാൻ ഇരുമ്പിൻ തുരുമ്പല്ല പൊഴിഞ്ഞ് പോകാൻ വാട്ടയിലയല്ല പുകഞ്ഞു മറയാൻ തീത്തിളയില്ലൊട്ടും കുതിർന്നുടയാൻ നഞ്ഞു മഴയും കൊണ്ടില്ല. പൊട്ടിച്ചിതറാൻ ചിൽക്കൌതുകമേയില്ല ഞെരുങ്ങി മരിക്കാൻ തള്ളലിൽ കുരുങ്ങിയില്ല ഹൃദയമിപ്പോഴും സ്വമേധയാ തുടിക്കുന്നുണ്ട്
പെൺകാറ്റ് ************** തീരമെത്തും മുമ്പ് കുഞ്ഞിക്കാറ്റിനെ തടഞ്ഞു നിർത്തി മുട്ടിയുരുമ്മി ഒരു ഭീമൻ പാറ ശൃംഗരിച്ചതിനാൽ പനിമുറ്റിത്തളർന്ന കിളിന്തൊഴുക്കുകളെ കുറ്റിച്ചെടികൾ നുള്ളി നോവിച്ചതിനാൽ അലഞ്ഞു തിരിഞ്ഞെത്തിയ പെണ്ണുകാറ്റിന് പനി പകർന്ന് ഉറക്കത്തിലായി പുഴ
മുതലെടുപ്പ് ‘ കലകലാ ’ ന്നുണക്കി ‘ കടകടാ ’ ന്നാട്ടി ചതച്ചൂറ്റിയാലല്ലേ നിന്റെയാ കൊഴുത്ത സ്നേഹം എനിക്ക് മൊത്തമായി കിട്ടൂ
കലുഷിതം                                                                                                കലിച്ച് പോയെന്റെ തലക്കകമെന്തേ നേർത്തു നിലക്കുന്നു നിദ്ര മരിക്കുന്നു രാപക്ഷിതൻ മൌനം ജോലിപ്പകർച്ചകൾ തിരുത്തി നിവരുന്ന അടിവരകളിൽ ചുവക്കും നാളുകൾ കൈകളന്യോന്യം കലഹിച്ചൊടുക്കുന്ന കർമ്മപ്പൊറുതികൾ മർമ്മക്കെടുതികൾ മടുപ്പിന്റെ മുഴുക്കാപ്പുകോപ്പുകൾക്കൊപ്പം മനം കെട്ടിപ്പൂട്ടി ചുളുങ്ങും വേളകൾ ചോദ്യച്ചൂടുകൾ കത്തിച്ചുരുക്കുന്ന വെയിൽ വിളർച്ചയിൽ തീപ്പകലുകൾ ചുരുങ്ങി വരുന്നതെൻ സ്വപ്നവേളകൾ ചിരി മാഞ്ഞുള്ള മുഖശ്രീ മങ്ങുമ്പോ-                                                                                   ളെനിക്ക് വിസ്തരിക്കുവതേത് ജീവിതം
ഇനിയും     ********                      ഉദയസൂര്യാ , നിന്നുയിരിന്നുണർവ്വിൽ ചുടുതീക്കനലുകളടയിരിക്കുന്നുവോ … ? വെയിൽച്ചൂളയല്ലോയനത്തിയെരിച്ചിട്ട് തിളയ്ക്കും പകലായനുഗമിക്കുന്നല്ലോ ! ! ഇനിയും ജീവന്റെ തണൽ വഴികളിൽ വെയിൽത്തീപ്പുഴ കവിഞ്ഞൊഴുകുന്നോ ! ! ഇനിയും മനസ്സിന്റെ കുളിർത്തലപ്പുകൾ തപമേറ്റ് നീറി കരിഞ്ഞുണങ്ങുന്നോ ! ഇനിയും   ജീവിതപ്പുരപ്പുറത്തേയ്ക്കോ                                                        കദനച്ചാറ്റൽ വീണ്ടും കനത്തു പെയ്യുന്നു ;                                            ഇനിയുമലിഖിത തിരക്കഥകളെത്ര                                               നടനമാടുവാനുണ്ടണിയറയ്ക്കകം ! ! ഇനിയും   ദംഷ്ട്രകൾ   ചുവടുറയ്ക്കുന്ന                                                     വന്യതയെങ്ങും ഫണം നിവർത്തുന്നോ                                                     ഇനിയും മർത്ത്യന്റെ ദുഷിക്കുമാർത്തികൾ                                               ദുരക്കൂട്ടുകൾ തേടി രുചിക്കാനിറങ്ങുമോ വിടരും മൊട്ടുകൾ ഞെരടിയതിൻ മണം                                        
നാളേക്കുള്ള ചരിത്രം ******************************* ഇന്നെഴുതണം, ഇന്നു തന്നെ … പേരക്കിടാങ്ങൾക്കായി കഥകൾ മെനയും മുഹൂർത്തങ്ങൾ ഓർത്തോർത്തെടുക്കണം പണ്ടു പണ്ട് …… . ദേ, ഈ തെക്കേപ്പാടം കഴിഞ്ഞുള്ള ആ ഉണക്കമൈതാനത്തിൽ നിറഞ്ഞു നിബിഡമായിരുന്ന കാടായിരുന്നു … . ഒരു മൈൽ ദൃഷ്ടിയിൽ പച്ചപ്പ് തിരക്കിനിന്നിരുന്നു.. വവ്വാലൊച്ചകൾ രാക്കനങ്ങളെയുണർത്തി ഉറക്കങ്ങളെ തൂത്തു കോരുമയിരുന്നു.. ആർത്തിയെ അടർത്തി നിർത്തി ഇണമയിൽ നടനങ്ങൾ മുറ്റത്തിക്കിളി പോലെ മിഴികളിൽ ‘തൈ തി ത്തിത്തൈ’ എന്ന് കൊതിപ്പിച്ചിരുന്നു … വാനരക്കൂട്ടങ്ങളുടെ പരിഹാസച്ചാട്ടങ്ങളിൽ ചവച്ചു തുപ്പിക്കൊണ്ട് മാങ്ങയണ്ടികളും തേങ്ങാക്കുലകളും യഥേഷ്ടം മണ്ണു കപ്പുമായിരുന്നു … പിന്നെയൊരു രാത്രിയെ വിറപ്പിച്ചു നിർത്തിയ കൌതുകമായി ഒരു പെരുമ്പാമ്പ് പടിപ്പുരയിലെത്തി വിരുന്നുറങ്ങുകയുമുണ്ടായി … .
Image
അതിഥി ************ സ്വപ്നക്കാടുകൾ മുറ്റി നിന്ന കവിതയിലേക്ക് മാളമേറാനാകും വന്നത് വന്യതയുടെ അഹങ്കാരഫണം നിവർത്തിയതേയില്ല … താഴ്മയുടെ നനുത്ത നാവിൻ തുമ്പിന്റെ ഇളകിയാട്ടം … . പല്ലിറമ്പത്തൊട്ടുമേയില്ല വിഷമാലിന്യമെന്ന് ഇമവെട്ടാതെ തിളങ്ങുന്നു നോട്ടങ്ങളിൽ നീ കുടഞ്ഞു തന്ന ഇണക്കലഹരിയിൽ ചാലിച്ചോട്ടെ അല്പാല്പമായ് ഇഷ്ടമധുരങ്ങൾ.. ചന്തം വരഞ്ഞ പുള്ളിയുടുപ്പിലും ഉരുണ്ടു കൊഴുത്ത ദീർഘാകൃതിക്കഗ്രം വരെയും എന്റെയാകാംക്ഷ ഉഴറിയതറിഞ്ഞ പോലെ സ്വാന്ത്വനം തളമിട്ടതിൽ നിന്നുമെടുത്ത നോട്ടക്കൊളുത്തിൽ എന്റെ മനസ്സിനെ മയക്കിയവനേ ജാള്യതയില്ലൊട്ടുമില്ല വിരഹം കുറിക്കുവാനും.
ശില്പം ****** ഉളിത്തുമ്പിന്റെ ചടു ലനടനം ശില്പിയുടെ ഹൃദയതാളത്തിനൊപ്പം ആ ഹൃദയത്തിലെ തുള്ളികളിറ്റിച്ച് തന്നെയാണ് കല്ലിലവളുടെ സൌന്ദര്യം വരക്കാൻ തുടങ്ങിയത് .. മാന്ത്രികം ഓരോ കൊത്തിലും മിഴിഞ്ഞു വന്ന ശിലയിലെ സ്ത്രീയുണ്മ ത്രസിച്ചു തുളുമ്പിയതും ലാവണ്യമുടുത്തതും അനുരാഗക്കുളിരിൽ വീണ്ടുമയാൾ നേർവരകളിൽ ഗാംഭീര്യവും വടിവു മുറ്റിയ ആകാരവും വക്രതയിൽ ഉടൽ ഞൊറികളും കൊരുത്തതിൽ സാന്ദ്രമായുയിർത്തു വന്നു അവൾ തട്ടലുകളിൽ അടർന്ന ചെളി വിള്ളലുകൾ … പരുക്കൻ പൊടി വിഹ്വലതകൾ … ബാക്കി നിന്ന, ശില്പിയുടെ മനോഗതങ്ങൾ ഓരോ അവയവത്തിനും അഴകിട്ടു ശിലയിൽ പിറന്ന പെൺപോരിമയെ കൺകളാൽ തഴുകിയുഴിഞ്ഞ് ശില്പിയവളെ,വ്രീളാവിവശയാക്കി പാതി വിടർന്ന ശിലാമിഴികളിൽ തുളുമ്പി വന്ന നഗ്നതയറിഞ്ഞ് അടഞ്ഞു നിൽക്കാൻ വെമ്പും പോലെ കാൽമുട്ടുകളെ വളച്ചൊതുക്കി ആ നഗ്നസ്നിഗ്ദ്ധത, അയാൾ സ്വയം ഭോഗിക്കാൻ തുടങ്ങി … മുഴുത്ത മാറിടം തലോടി ഹൃദയത്തിലേക്കൊന്ന് നൂണിറങ്ങാനുള്ള വ്യഗ്രതയിൽ, പ്രേരണയെന്തെന്നറിയാതെ നെഞ്ചു കീറിക്കൊണ്ടയാൾ - ഒരു കൊത്ത് … തറഞ്ഞു പോയ ഉളിമുന അവളുടെ ഹൃദയത്തിൽ വിരിഞ്ഞ രക
ഉദകക്രിയ *********** കവിയുടെ മുഖച്ഛായ വായിച്ചെടുത്ത തെളിവെടുപ്പിൽ കവിതയ്ക്ക് സാമൂഹ്യതമസ്ക്കരണം ! ശവദാഹം കഴിഞ്ഞ് എത്തിയതേ ഉള്ളൂ ആത്മശുദ്ധിക്കിനി ഒന്നു മുങ്ങണമല്ലോ സ്വച്ഛസാഹിത്യ ജലാശയത്തിന് മുങ്ങൽ‌പ്പാകം ഉണ്ടോ എന്തോ J
കടലിലേക്ക് നടന്ന് പോയവർ **************************** സ്വകാര്യം പറഞ്ഞ് തിരകൾ കാൽ‌പ്പാടുകളെ തട്ടിയെടുത്തപ്പോൾ തരിശിൻ പരപ്പിൽ ബാക്കിയിട്ടിരുന്ന ചൂളം വിളികൾ വീണ്ടുമൊരു സായന്തനം ചുവന്നെന്നറിയിച്ചതും നിലാച്ചന്ദ്രൻ കണ്ണും ചിമ്മി പമ്മി വന്ന് കടൽ‌പ്പെണ്ണിനെയുറക്കി വെളുക്കെ ചിരിച്ചപ്പോൾ കടലാഴങ്ങളിൽ ഒരു പ്രണയശീലിന്റെയീരടികൾ ചുംബനക്കൊളുത്തിട്ട് അടക്കം പറയുന്നുണ്ടായിരുന്നു … .
ലക്ഷ്മണ രേഖ. *************** അപ്പുറമിപുറം കണ്ണാലുഴിഞ്ഞ് തെന്നുന്ന മരീചികമോഹങ്ങൾ മാരീചന്റെ മാൻപേടത്തുള്ളൽ പോലെ അപ്പുറമിപ്പുറം മനസ്സ് ചാഞ്ചാടി ഒരു ചതിവിളിയിൽ സങ്കടം കുരുക്കിട്ട് പിടഞ്ഞ് നിന്ന നിമിഷ്അത്തിന്റെ കൊച്ചനക്കങ്ങൾ തെന്നിപ്പോയ കാലടികൾ മുറിച്ച് നീന്തിയ രേഖയ്ക്കപ്പുറം ഭീമൻ പക്ഷിച്ചിറകുകൾ ഭിക്ഷക്കെടുത്ത സൌന്ദര്യപ്പെരുമയെ കടലുകൾ താണ്ടാൻ റാഞ്ചിപ്പറന്ന് സുരക്ഷക്ക് സുരക്ഷിതത്വത്തിന്റെ അശോകത്തണലിൽ ഹൃദയം കത്തും ചൂടിൽ വീണ്ടും വീണ്ടും കടുപ്പിച്ച് വരക്കുമ്പോഴും രേഖകൾക്കപ്പുറം ഇരുമ്പുബാഹുക്കളുണ്ടെന്ന് … അവളെന്നും സ്വപ്നാടക തന്നെ ലക്ഷ്മണരേഖകളുടെ വേലിക്കരുത്തുള്ള മനം നനയ്ക്കുന്ന നന്മത്തണലുകൾ കാത്തും കൊണ്ടിന്നും …
സൗഹൃദപ്പൂ *********** ചിരിച്ച് ചോന്ന് സ്നേഹം തൂവി ഉള്ളിലേക്ക് കടന്നൂറിയവൾ വെയിൽച്ചില്ലകളെയാട്ടി ശീതക്കാറ്റ് വീശിയിരിക്കണം മുടിയിഴകൾ പാളിപ്പറന്ന് വിളർത്തൊന്ന് വെളുത്ത് ഉടഞ്ഞതെപ്പോഴായിരിക്കാം ഈ തൂവാനപ്പൂമുഖം ചുട്ട് ചുവന്നതും അകൽച്ചയിലേക്ക് വാടിക്കൊഴിയാൻ തിടുക്കപ്പെട്ടതും എന്തിനായിരിക്കാം … ?
വെപ്പാട്ടി വഴിച്ചാലുകളിലൊഴുക്കി പുറംതെരുവിലേക്കഴുകി വിലക്കപ്പെട്ടവൾ ‘ന്റെ ദേവീ’എന്ന് വിളിച്ച (ആ)ശ്വാസക്കതിരിൽ തുടിച്ച് നിവർന്നു രവിവർമ്മച്ചിത്രങ്ങളിലെ വെപ്പാട്ടി മുഖമിഴിവ് …
ഈറൻ ചിന്തകൾ ***************** ഒഴുകുമിനി ഒരു നുള്ളു നോവുപ്പിട്ട് കൺകലക്കിക്കുതിച്ച നീല നീർക്കണം മേഘക്കനം ഉണ്ട, തിൽ നീറിയുരിയും മനവും പെയ്തെങ്കിലായി മനമൊഴിഞ്ഞെങ്കിലായി ഇല്ലെന്ന് ശഠിക്കും പുതുമുളക്കില്ലെന്ന് പ്രാകും പാഴ് വിത്തുകൾ സ്വപ്നത്തൂമ്പുകൾ കള കണക്കെ കൂത്താടിക്കുമിഞ്ഞ് തുരുതുരാ പൊട്ടുമിത്തിൾ പൊടികൾ ഇനിയീ നൊമ്പരനനവിൽ വെറും ചാപ്പിള്ളവിളകളെ കുതിർത്ത് മണ്ണലക്കട്ടെ ഞാൻ എന്റെ ഉയിരുമടക്കട്ടെ … .
പ്രണയ വഴികളിൽ ************************** കളഞ്ഞിട്ടതേത് തീരത്ത് കൈയ്യൊത്ത് മൈയ്യൊത്ത് ഓടിപ്പിടഞ്ഞ ചാഞ്ചാട്ടങ്ങൾ … ഏതു നദിയൊഴുക്കിൽ ഒലിച്ചു പോയി ചിരിക്കൂട്ടങ്ങളുടെ പാദസരക്കിലുക്കങ്ങൾ … . ചുറ്റമ്പലവിളക്കുകളിലെങ്ങാനും എരിഞ്ഞു തീർന്നതോ നിസ്സ്വാർത്ഥതയുടെ സ്നേഹസ ത്ത … ഇരുൾപ്പുഴുക്കൾ തിങ്ങിയ ഏതു കാടുകളിൽ കൊറിക്കാനായ് വിതറിയിട്ടു കാതോരം കോർത്ത രഹസ്യങ്ങൾ … പ്രണയത്തിരയേറ്റങ്ങളിൽ നിന്നും തിളങ്ങി വന്നതൊക്കെ വിഴുങ്ങിയ തിമിംഗലമെവിടെ … ഏത് കാറ്റിൽ എവിടെ വച്ചണഞ്ഞു മുഗ്ദ്ധചുംബനങ്ങളിലെ പ്രണയത്തീ … തിരിഞ്ഞൊന്ന് നടന്നാൽ തെരഞ്ഞ് പിടിക്കാൻ പിൻ വഴികളിൽ കാത്തിരിക്കുന്നുണ്ടാകുമെല്ലാം എന്ന ഓർമ്മകളോടാണിപ്പോൾ തീവ്ര പ്രണയം
ഭൂമി വിറക്കുമ്പോൾ സഹനത്തിന്റെ കാരിരുമ്പ് എന്റെയുള്ളകത്തിൽ തിളകൊള്ളുന്നെന്ന് അറിയില്ലെന്നാണ് നാട്യം എന്റെ പച്ചക്കുളിരാട നിങ്ങൾ വലിച്ചുരിയുമ്പോൾ ഞാൻ വിവസ്ത്രയാകുമ്പോൾ എന്റെ നഗ്നതയിലേക്കാണിറക്കുന്നത് നിങ്ങൾ നഖമുനകളും ദംഷ്ട്രക്കൊളുത്തുകളും ഇടക്കൊന്ന് ഞാൻ ഭയന്ന് പിടഞ്ഞെങ്കിൽ ഇടഞ്ഞെങ്കിൽ കോപിച്ച് വിറച്ചെങ്കിൽ സമനിലയെന്റെ തെറ്റിയെങ്കിൽ എന്റെ ഉലച്ചിലുകളിൽ മാറിലെന്റെ ആഴ്ത്തിയുയർത്തിയ സൌധസ്വപ്നങ്ങൾ നിങ്ങൾക്ക് മേൽ ഇടിഞ്ഞുടഞ്ഞെങ്കിൽ പറയൂ പിഴച്ചതാർക്കാണ് … .
മുങ്ങിപ്പോയവ ******************* പടിഞ്ഞാറൻ മാവിന്റെ ചോട്ടിൽ അക്കുത്തിക്കുത്താനപെരുംകുത്തിൽ ചേറിക്കൊഴിച്ച ചിരിമണികൾ ചിരട്ടക്കലത്തിൽ വേവിക്കാൻ നീയുമുണ്ടായിരുന്നു കൂട്ടിന് ഏഷണിക്കൊള്ളികൾ കത്തിച്ച് കിനാവിൻ വറ്റുകളെ നീരും വറ്റിച്ച് ഒറ്റപ്പെടുത്തി എന്റെ ഹൃദയക്കലം കരിച്ച് കുട്ടിത്തത്തിലെന്റെ കഷായം കാച്ചിയതും നീ തന്നെ എന്നാണാവോ വളർച്ചയെന്നും ചീറ്റിമുറ്റി ഒരു മൂർഖനിഴഞ്ഞ് വഴിപിരിച്ച് കൈക്കെട്ട് പിടിച്ചടർത്തി നമ്മളെ തിരിയാപ്പെരുംവഴികളിലേക്ക് ഒളിപ്പിച്ച് കടത്തിയത് … .. ഇപ്പോഴിതാ പൊരിഞ്ഞ് പുകയുന്ന വിമ്മിട്ടവാതകങ്ങളിൽ ചുട്ടു പൊരിച്ചും എരിച്ച് കരിച്ചും ജീവിതത്തെയിങ്ങനെ നമ്മൾ കണ്ണെത്താ ദൂരങ്ങളിലെ മാഞ്ചുവടു സ്വപ്നങ്ങളിൽ മുക്കി ഓക്കാനിച്ച് നുണയുന്നു … .
അട്ടപ്പാടിയിൽ ************ അവർ വന്നത് കാണാമറയത്ത് ഒളിക്കാനായിരുന്നോ … മെരുക്കാനായിരുന്നോ കാടറിയുന്ന ഞങ്ങളെ ഞങ്ങളറിയുന്ന കാടിനെ … ഇവിടെയെല്ലാം കാടത്തമെന്ന് ഞങ്ങളെ ദുഷിപ്പിച്ച് ഞങ്ങളുടെ കാടിന്റെ വെട്ടിത്തിരുത്തലിൽ കൊണ്ട് പോയി , അവർ വില കുറച്ച് പൊലിപ്പിച്ച കാടിനെ വിലയിടാതെ    ഞങ്ങളുടെ പെണ്മക്കൾക്ക് ചിലതൊക്കെ സമ്മാനിച്ച്