നോക്കുകുത്തി
--- ഗീത മുന്നൂർക്കോട് –

രാത്രിഞ്ചരന്മാരുടെ നഖരനഖങ്ങൾ
നിലാപ്പെണ്ണിന്റെ നീലഞരമ്പുകൾ
കോറി മുറിച്ച് ചീറ്റിച്ചിതറിയതിന്റെ
നിണപ്പാടുകൾ
പതിഞ്ഞിട്ടുണ്ടെന്റെ ഉടയാടകളിൽ..

മുക്കുവത്തിയുടെ നെഞ്ചുടഞ്ഞ വേദന
തിരമാലകളിൽ കലർന്നൂറിയപ്പോൾ
മുത്തും പവിഴവും വാരിക്കോരാൻ
ജീവിതത്തിന്റെ ചേർക്കുണ്ടുകളിലേക്ക്
ഊർന്നിറങ്ങുന്ന അരയക്കരുത്തിന്റെ
മുദ്രകളടിച്ചിട്ടുണ്ടെന്റെ
കരൾത്തടങ്ങളിൽ.

തെങ്ങിൻ കള്ളിന്റെ പതപ്പിൽ
കാതോർത്ത് കുതിക്കുന്ന കാൽ വളയത്തിലൂടെ
ഇറ്റിറ്റുടയുന്ന ലഹരിത്തുള്ളികൾ
തുളുമ്പുന്നുണ്ടെന്റെ മാർത്തടങ്ങളിൽ.

വിശപ്പ് കൊത്താംകല്ലാടുന്ന കൽപ്പടവുകളിൽ
കൽ വെട്ടിയുടെ കൈത്തഴമ്പുകൾ
പുഴുകുത്തിപ്പഴുത്തൊലിക്കുന്നുണ്ടെന്റെ
നിറകൺത്തടങ്ങളിൽ……

വെയിക്കുടങ്ങളിൽ നൊമ്പരം തിളക്കും വഴി
ചവിട്ടി നീന്തുന്ന കുഞ്ഞുകാലുകളുടെ
പിളരുന്ന വരകൾ
നീറുന്നുണ്ടെന്റെ നഗ്നപാദങ്ങളിൽ..

തലങ്ങും വിലങ്ങും വണ്ടിപ്പെട്ടികളിൽ
മദ്ദളം കൊട്ടിപ്പാടുന്ന കുഞ്ഞു വയറുകളിലൂടെ
ചോർന്നിറങ്ങി
ഉള്ളം കൈയ്യുകളിലൂടെ
ചെറിയ നാണയക്കലമ്പലുരുളുന്നത്
എന്റെ ഗ്രഹണിക്കനത്തിലമ്ളം ചേർക്കുന്നുണ്ട്..

എന്നിട്ടും
ഒരു പിടി പൊരിഞ്ഞ മണ്ണ്
വായിൽ തിരുകിയിറക്കാനാകാതെ
തിരിച്ചറിവുകളിൽ പുളയുന്ന എന്റെ സ്വത്വം
പൊള്ളക്കുടത്തിന്റെ
ഉരുണ്ട ഉണ്ടക്കണ്ണുകളിലൂടെ
ഒരകർമ്മണ്യ സത്വമായി.
വെറും ഒരു നോക്കുകുത്തി..



Comments

  1. Replies
    1. നന്ദി , മാഷേ... വായനക്കും ഈ ഇഷ്ടത്തിനും.

      Delete

Post a Comment

Popular posts from this blog