മരണമുദ്ര വീണ
വീട്
***********************
ഈ വീട്ടിൽ
തെന്നിച്ചോരുന്നുണ്ട്
മേൽക്കൂരയിൽ
നിന്ന്
ഇരുട്ടോളങ്ങൾ...
നിശ്ചലമൗനത്തിലേയ്ക്കൊരു
ചൂണ്ടുവിരൽ
ചുണ്ടുകളടപ്പിക്കുന്നുണ്ട്...
നാവുകൾക്കു കനമേറ്റി
വാക്കുകുഴവ
പൊടുന്നനെ
നിന്ന നില്പാണ്...
കാലത്തിന്റെ കടമ്പക്കഴി തട്ടി
കരുപ്പൻ കൊണ്ട്
മലക്കംമറിഞ്ഞ ജീവിതം
തറത്തണുപ്പിൽ
നീണ്ടുനിവർന്ന്...
വാഴക്കൈകൾ
മാറിമാറിച്ചാടി
കാക്ക
പരിഭ്രാന്തിയിലാണ്;
തൊണ്ടയിലതിന്
കുരുങ്ങുന്നു വിരുന്നുവിളി...
ഇനിമുതൽ
ഈ വീട്ടിൽ
ചില വിരലടയാളങ്ങൾ
മുഴച്ചുവരും
പരിചിതസ്വരങ്ങൾക്കായി
ചുമരുകൾ
കാതോർക്കും...
മെത്തയിലൊരിടം
ആൾരൂപത്തിന്റെ
രേഖാചിത്രം വരക്കും ...
ചുറ്റിക്കേറാനൊരു
സ്വന്തമുടൽ
കളഞ്ഞുപോയ
നെടുവീർപ്പിൽ
ഇഴയടുപ്പം ഇല്ലെന്ന്
അലമാരക്കുള്ളിൽ
നീണ്ടചേലകൾ
മൽസരിച്ച്
കരഞ്ഞുപൊടിയും...
Comments
Post a Comment