മഞ്ഞനാട കെട്ടിയിട്ട അതിരുകളിൽ
****************************************************************
കാത്തും
പാത്തും മറഞ്ഞുമറിഞ്ഞും
ഒരാർത്തി
വിശപ്പുമൂത്തൊന്നു ചാടിയെന്ന്
അതിന്റെ തടിമാടൻ കൈപ്പത്തിയിൽ
മെലിഞ്ഞ ചങ്കൊടിഞ്ഞ
ചെമപ്പുകറകൾ
കഥകൾ വാതുവച്ച് കലഹിക്കുമ്പോഴും
തെളിവുകൾ മായരുത്
മിഴിക്കൊണ്ടവരെല്ലാം
ഭയം, രോഷം, വെറുപ്പ്
ഇത്യാദികളുടെ ബീജങ്ങള്
മനസ്സിൽ മുളപ്പിച്ചു വളർത്തണം
വിലങ്ങുകൾക്കിര വേണം,
ലക്ഷണമൊത്തത്
ചൂണ്ടും തൊണ്ടികൾ
മറയ്ക്കപ്പെട്ടോ മറക്കപ്പെട്ടോ
മഞ്ഞനാടയിലൊതുങ്ങി ചുരുണ്ടുമയങ്ങും
കാലം കിഴിച്ചാലും കുഴിച്ചാലും
വേണ്ടത് വേണ്ടവർക്ക്
നീതിന്യായത്തിരിച്ചിൽത്തിരുമറികളുടെ
കടമ്പ ചാടിയെത്തുംവരെ
മഞ്ഞനാടകൾക്കിപ്പുറം കാവലുണ്ട്
അപ്പുറം
ഒരേസമയം വിലയേറി, വിലയിടഞ്ഞ്
കുറെ ശേഷിപ്പുകൾ
അപഹരിയ്ക്കപ്പെട്ടതിന്റെ മൂല്യം
അതിരുകൾച്ചാടി
പ്രേതങ്ങളായി വിലസിക്കൊണ്ടേയിരിക്കും
ചത്തവന്റേയും കൊന്നവന്റേയും പേരുകൾ
മറവിയിൽത്തകർന്നൊരുനാൾ മഞ്ഞുമൂടുംവരെ
Comments
Post a Comment