പ്രണയിക്കാനൊരു
മുഖം തേടുമ്പോൾ
*****************************************
നീണ്ട
കൂവളക്കണ്ണുകളിൽ നിന്നും
തെറിച്ചൊഴുകണം
പുഴ
എന്റെ
ഹൃദയക്കരയിൽ
ആഞ്ഞടിച്ചുപതയ്ക്കണം
ഇടയ്ക്കെന്റെ ദർഷ്ട്യത്തിലേക്കു
കൊടികുത്താൻ
ഉരുളണം മിഴിപ്പന്തുകൾ
തീക്ഷ്ണതയെറിഞ്ഞ്
ക്ഷമതയുടെ പുള്ളുകൾ
നോട്ടക്കൊക്കുകളാൽ
എന്റെ വിശ്വാസമില്ലായ്മയിൽനിന്ന്
കരടുകളെ ചിനക്കി
കൊത്തിക്കോരണം
തുടുത്തൊരു കനൽ
കൃഷ്ണമണിത്തുമ്പിൽ
പൊട്ടിച്ചിരിച്ച്
എന്റെ ആക്രാന്തങ്ങൾക്ക്
തിരിയിട്ട്
ഹൃദയത്തിലേക്കൊരു
സ്ഫോടനം
നീട്ടിയെറിയണം
’ഠോ’ന്ന്
അപ്പോഴാകണം
ഉടലുമുയിരുമുരുകി
നമ്മൾ
പ്രണയിക്കേണ്ടത്
Comments
Post a Comment