ഒറ്റയാൾപ്പട
***************
കുതിക്കാറുണ്ട്
കുതിരക്കൗതുകം
പിഴച്ചുപോകുന്ന
കവിതയുടെ
ഒളിയിടങ്ങളിലേക്ക്
കണ്ടുകിട്ടാറുണ്ട്
രൊക്കമായി
ഇളിഭ്യച്ചിരികളും
അൽപാൽപം
രസോദ്ദീപനങ്ങളും
കണ്ണുകളിൽ
തീവാളായി വളയുമപ്പോൾ
പീഡിപ്പിക്കപ്പെട്ട എല്ലാ
വാക്കുകളേയും
അഗ്നിനാക്കുകളായി
കുടുക്കിട്ടുപിടിക്കും
അമ്മവെപ്രാളങ്ങളൊന്നാകെ
ആനച്ചവിട്ടുകളെ
തടയാനോങ്ങിനിൽക്കും
സൂക്ഷ്മതയിൽപ്പൊതിഞ്ഞ
ദൃഷ്ടികൾ
പൂന്തേൻ ചിരികളെ
അരിച്ചെടുക്കും
സിരയിലൊരു രഹസ്യകേന്ദ്രത്തിൽ
ആധികാരികമായ കൽപ്പനകളിലേക്ക്
ഒളിപ്പിച്ചുനിർത്തും
പുറംവെട്ടത്തിലേക്കിറക്കാൻ
കരുതലുകളകമ്പടിക്കുണ്ടാകും
കവിതക്കു ചുറ്റുമുണ്ടാകും
ഞാണൊലികളുടെ വലയം!
Comments
Post a Comment