പരുന്ത്
********
ഏതോ ഒരു കാളരാത്രിയിൽ
പെട്ടെന്നുണർന്ന നിലാവിന്റെ
കനത്ത പ്രഹരമേറ്റിട്ടാകണം
അവന്റെ സ്വപ്നത്തിൽ
ആകാശം വളരാൻ
തുടങ്ങിയത്
പിന്നയങ്ങോട്ട്
അവൻ
സ്വപ്നത്തൈകൾ സ്വരുക്കൂട്ടി
അങ്ങോളമിങ്ങോളം നടീലും തുടങ്ങി
കൊടും മാരി വന്നു കുത്തിക്കീറി
വെള്ളപ്പുതപ്പു വീശിവന്ന മഞ്ഞിനെ
ഒറ്റക്കൈയ്യാൽ കോതിമാറ്റിയതിലേക്ക്
വേനൽ വന്നു കൊമ്പുകൾ കോർത്തു
എങ്കിലും
അവന്റെ സ്വപ്നങ്ങൾ വളർന്നേ വന്നു
കൈക്കമ്പുകളുടെ കരുത്തിൽ
അവനൂട്ടിയ വാശിയുടെ പശിമയിൽ
മണ്ണും വിണ്ണും വളർന്നു പറക്കാനുള്ള
വിസ്താരങ്ങളിലേക്ക്
പെരുകിക്കുറുകിയ വഴികളിൽ
ഇടക്കെങ്ങോ മടുപ്പു ശ്വസിച്ചത്
അവൻപോലുമറിയാതെ
മടക്കം നിഷേധിക്കപ്പെട്ട
പിൻവഴികളിലേക്ക്
നെടുവീർപ്പുകൾ
കുതിക്കുന്നു...
Comments
Post a Comment