സ്ത്രീപീഢനത്തിന്റെ പുരാവൃത്തങ്ങൾ തേടി

 ----ഗിത മുന്നുര്‍ക്കോട്----

കണ്ണിൽ കറുപ്പു താളിച്ച്
ഭ്രൂണത്തെ
നൂറ്റിയൊന്നു തുണ്ടം വെട്ടി
അത്യാഹിതങ്ങൾ
പെറ്റിട്ട അന്ധമായ
ഭർതൃമമതയുടെയാഴങ്ങൾ
വെറും വിന.
ഗാന്ധാരിയെ
യുഗയുഗാന്തരങ്ങളിലെ
പെണ്മകൾ
അപഹസിക്കും.

കുന്തിയോ,
വ്യഭിചരിയ്ക്കാനല്ലേ
വരം നേടിയത്
തന്നിഷ്ടത്തിൽ
ആറു മക്കളെ പ്രസവിച്ചവൾ
അമ്മ ഒഴുക്കി വിട്ടവൻ
കീഴ്ക്കോയ്മയുടെ
പരിഹാസ്യതയിലേയ്ക്ക്
കൂപ്പും കുത്തി.
വാനപ്രസ്ഥത്തിലേയ്ക്ക്
ജീവിതവിരഹം കൊണ്ട പാണ്ഡുവിന്
അവിഹിതസന്താനങ്ങളുടെ
പിതൃത്വം സമ്മാനിച്ചവൾ
ഭർതൃ വഞ്ചനക്ക്
വാഴ്വുള്ള കാലങ്ങളത്രയും
ശപിയ്ക്കപ്പെട്ടവൾ , കുന്തി..
അതു കൊണ്ടു തന്നെയാകാം
ദ്രുപദ പുത്രിയെ ജയിച്ചു വന്ന
അഞ്ചു പുത്രന്മാർക്ക്
പെണ്ണിനെ പങ്കിടാൻ
വിധിക്കേണ്ടി വന്നത്.

ഒരു വശത്ത്
എല്ലാം തികഞ്ഞവരില്ലെന്ന
നിയതിയുടെ അനുശാസനം
മറുപുറം
അഞ്ചു പേരാൽ
ഭോഗിയ്ക്കപ്പെടാൻ
മാതൃ  ശാസന
ഊരും പേരും ഉയിരും
പുരുഷന്മാർക്ക്
പങ്കുവെയ്ക്കേണ്ടി വന്ന
നിസ്സഹായത;
അവൾക്ക്
ഇരുൾക്കനങ്ങളുടെ
വൈരുദ്ധ്യങ്ങളിൽ
മെതിയടികളുടെ
പഞ്ചമാനസ്വനങ്ങൾ
നിലയ്ക്കാത്ത
വാതിൽ മുട്ടുകൾ, വിളികൾ
മാറിയും മറിഞ്ഞും
നിർമമതയും കാർക്കശ്യവും
രീതിവിന്യാസങ്ങളുടെ
തഴുകലുകൾ
ചുംബനങ്ങൾ
കാമവിവശതകൾ……
നിറഞ്ഞ പുരുഷമഹാസഭകളിൽ
എറിഞ്ഞുടയ്ക്കപ്പെട്ട
ചരിത്രം കുറിച്ച
പെൺ പീഢനം
ഉരിയാടകളുരിയപ്പെട്ട
സ്ത്രീത്വത്തിന്റെ നിലവിളി
മാറ്റൊലികളാകുന്നിന്നും
തീവണ്ടികളിൽ
ബസ്സുകളിൽ
വിദ്ധ്യാലയങ്ങളിൽ
കലാലയങ്ങളിൽ
കവലകളിൽ
ദാമ്പത്യത്തിന്റെ
പുത്തനറകളിൽ പ്പോലും.
ദ്രുപദപുത്രീ, നിന്നോട്
സഹതാപമുണ്ട്
അതിലേറെ
പ്രതികരിയ്ക്കാത്ത
പെണ്മയോടമർഷവും.

Comments

  1. അതെയതെ
    ചരിത്രം അത്ര സമ്മോഹനമല്ല

    ReplyDelete

Post a Comment

Popular posts from this blog