അച്ഛൻ വരുന്നുണ്ട്
--- ഗീത മുന്നൂർക്കോട് ---

ചുമരുകൾക്ക്
സ്വപ്നങ്ങൾ തേയ്ക്കാത്ത
ചാളപ്പുര
അച്ഛന്റെ വരവുപോക്കുകളെ
ശപിയ്ക്കുന്ന ഓലപ്പുരയ്ക്കും
ലഹരിഷാപ്പിനുമിടയ്ക്ക്
അച്ഛന്റെ
പകലുണർവ്വുകൾപ്പോലും
മേയാൻ പോകുന്ന
ചില്ലറ കാൽദൂരങ്ങൾ

സൂര്യൻ
പടിഞ്ഞാറ്
കോപിച്ചു തുടുത്ത്
അസ്തമയം കഴിഞ്ഞുള്ള
അസമയം

വറ്റു മുങ്ങിപ്പോയ
മൃഷ്ടാന്നത്തിലേയ്ക്ക്
ഉപ്പു നുള്ളിയിടുന്നുണ്ടാവും
കുഞ്ഞിക്കണ്ണുകൾ

കള്ളിൻ തികട്ടലുകൾക്ക്
കാതു പൊത്തുന്നുണ്ടാകും
കല്ലു വഴികൾ.

മുൾവേലിക്കരികിൽ
ഒരു ഫണം
നീണ്ടു വരുന്നുണ്ടാകും

രണ്ടിളം കണ്ണുകൾ
അപ്പോഴേയ്ക്കും
ഇരുട്ടിലേയ്ക്ക്
നീന്തുന്നുണ്ടാകും

ഏങ്ങി വലിക്കുന്നൊരു നിഴൽ
നടവഴിയിലേക്കെത്തി
നോക്കുന്നുണ്ടാവും.

ചുക്കിച്ചുളിഞ്ഞോരെല്ലിൻ കൂട്
ശാപം കുരയ്ക്കുന്നുണ്ടാകും

വേലിക്കെട്ടിലെ മുല്ല
ഹും ഹും ന്ന് പറഞ്ഞ്
മൂക്കു ചീറ്റാൻ തുടങ്ങും

ചപ്പിലകൾ കലപില കൂട്ടി
ചിലയ്ക്കാൻ തുടങ്ങും
വരണ്ണ്ട്.

സ്നേഹവാലാട്ടി
 ചൊക്ലിപ്പട്ടി
മോങ്ങിക്കൊണ്ട്
താക്കിത് കൊടുക്കും..
മോളേ
ദേഅച്ഛൻ വരണ്ണ്ട്.
കുഞ്ഞുമോള്
ഒളിച്ചോ

രണ്ടു പേടിക്കണ്ണുകൾ
കാണാമറയത്തേക്കുടൻ
ഊളിയിടും.

Comments

  1. അച്ഛന്മാരെ എല്ലാം ക്രൂരപാത്രങ്ങളാക്കുന്ന കവിതാബാഹുല്യത്തോടെതിര്‍പ്പുണ്ട്

    ReplyDelete
    Replies
    1. എന്തു ചെയ്യാം... അച്ഛന്മാരുടെ ക്രൂരതകൾ വാർത്തകളാകുമ്പോൾ....... അവ മനസ്സിൽ കടന്നൽ കൂടിളക്കുമ്പോൾ.... ഇങ്ങനെയൊക്കെയേ എഴുതാനാകൂ....

      Delete
  2. ലഹരി തകര്‍ക്കുന്ന ജീവിതങ്ങള്‍ !! .

    ReplyDelete

Post a Comment

Popular posts from this blog