കവിത പോലെ

വിവർത്തനം ചെയ്യപ്പെട്ട
നിമിഷങ്ങളുടെ
വ്യംഗ്യമൊഴികളിൽ
നിന്റെ കൈവിരലുകളെന്നെ
അഴിച്ചു പണിതുവോ

സുഖനൊമ്പരങ്ങളുടെ
പുത്തൻ രസങ്ങൾ
ദേഹമാസകലം
രസിച്ച് കലരുന്ന
കവിതയാകുന്നുവോ

ചില ക്ഷണങ്ങളോ
കടിഞ്ഞാണേറ്റ കൈ തട്ടി മാറ്റി
എല്ലാം അപഹരിച്ചോടുന്നു
ദിക്കുകളെ അവഹേളിച്ച്
സ്ഥലകാലങ്ങളിലൊതുങ്ങാതെ
വിജ്ജൃംഭിച്ചും കൊണ്ട്
ഹൃദയപ്രതലങ്ങളിൽ
ആഞ്ഞാഞ്ഞു ചവിട്ടിക്കുതിച്ചും കൊണ്ട്
കുതിരകളെപ്പോലെ

അടയാളശിഷ്ടങ്ങൾ
നനഞ്ഞീറനിട്ട
ഒരു കവിതയാകുന്നുവോ.





Comments

Post a Comment

Popular posts from this blog