കള്ളൻ
വരുമ്പോൾ
*******************************
വീട്ടുപടിക്കൽ
കറുത്ത കൂറ്റനിരുട്ടിനെ
കാവലിരുത്തണം
കരുതലില്ലായ്മയെന്നൊരു നാട്യം
ചുറ്റുവട്ടത്ത് പറന്നു നടക്കണം
മുറ്റത്തും പുറംതിണ്ണയിലും
വിജനതയുടെ വേഷമിട്ട്
പൊടിപടലങ്ങളും
കരിയിലകളും കലഹിക്കണം
തൊട്ടാൽ
തെന്നിയുടയുന്ന തുരുമ്പിൽ
കുറ്റിയിട്ട കവാടങ്ങൾക്ക് താഴിടണം
ആൾപാർപ്പില്ലാത്ത ഇടമെന്നു
മൗനസാന്ദ്രമായ മോഷണസ്വപ്നങ്ങളവനെ
ആനയിക്കണം
തീൻമേശയിലേക്ക്
നീണ്ടു വന്നേക്കാവുന്ന ആർത്തിക്കണ്ണുകൾക്കായി
രുചികളൽപ്പം ലഹരി താളിച്ചു കരുതണം
ദാഹമാണ് കയറിവന്നതെങ്കിൽ
ശീതപ്പെട്ടിയ്ക്കകം വർണ്ണാഭം
നിരന്നിരിക്കണം കുപ്പിലഹരികൾ
മൗനത്തിന്റെ മാസ്മരഗന്ധമെറിഞ്ഞ്
ഇനിയവനെ മോഹാന്ധനാക്കണം
ദുരമൂത്തു വന്നേക്കാവുന്ന ത്വരകളിലേക്ക്
ചടുലം കനത്തകാൽവയ്പ്പുകൾ
വിഘാതമിടണം
പെട്ടെന്ന്
ച്ഛടാന്നൊരു ക്ഷണത്തില്‍
ച്ഛടാന്നൊരു ക്ഷണത്തില്‍
ദൃഢബാഹുക്കൾക്കകം
നെഞ്ചോടുചേർത്ത്
അകലാനാകാവിധമവനെ
പൂണ്ടടക്കം ആലിംഗനത്തിൽ
മുറുക്കണം
Comments
Post a Comment