ഭയോമെട്രിക്
**************
കുഞ്ഞുകുത്തായിരുന്നു
ഭയച്ചൂടു തുളച്ചിട്ടത്
വ്യാസം വികസിച്ചുപരക്കുന്ന
പെരുംപൊട്ടാകുന്ന ഒന്ന്
തലപ്പുറം നിരങ്ങാൻ വട്ടം ചമഞ്ഞ്
എത്രയാകാമോ അത്രയ്ക്കും
ഇരുട്ടുകുത്തിയടുക്കിയ ചില രാത്രികളായി
പൊടുന്നനെ അതിലേക്കുരുണ്ടുവീഴുന്ന
തീത്തുമ്പുപോലെ
താഴ്ന്നുമണ്ണേറുന്നു
ഓരോരോ കനങ്ങൾ
അറിയാസിരകളിലെ
കാന്തികപ്രസാരങ്ങളിൽ
ആടിയുലഞ്ഞുവന്നതെന്ന് തോന്നിക്കും
ചലിക്കും നാഡിയുടെ വളവുകൾ
കോട്ടിവളയ്ക്കുന്ന
ആസക്തികളായി
അവ
ഇരയെ മണക്കുന്നു
കുടുസ്സുകളിൽ വരിതെറ്റിച്ച്
നെഞ്ചിലേക്കെറിയുന്നു...
ധനം
കാമലോഭമോഹങ്ങ -
ളെങ്ങൾക്കവകാശമെന്ന്
കനത്തുപൊട്ടുമ്പോൾ
അവിടെ
ഇവിടെ
എവിടെയെല്ലാമോ
വിഭ്രാന്തിക്കാറ്റുകൾ ചീറ്റിത്തുമ്മി
ഭയക്കിളികളൊളിച്ചുതെന്നി
തൂവിവീഴുന്നതും
അപായവലയിലേക്ക്...
ഭീമനൊരു പറവ
കരൾച്ചില്ലകളിൽ
കാൽവല വിരിച്ചുമുറുകിയതിൽ
നിന്നും തുടങ്ങണം
വിണ്ടുവീർത്ത
കൊക്കുകളിലൊതുങ്ങാനുള്ളതിനൊക്കെ
ഉണ്ടക്കണ്ണുകളിൽ ബിംബിക്കുന്നുമുണ്ട്
ശരിതെറ്റുകൾ പരസ്പരം
ഒരേയുടലുകളിൽ
കണ്ണുകളിൽ കണ്ണും തള്ളി
വഴി പിരിയുന്നുണ്ട്...
ഉയരങ്ങളിൽ
രൂപാന്തരണം വരുന്ന അദൃശ്യമേഘങ്ങൾ
ഇരുണ്ടുചുരുളുമ്പോൾ
അകപ്പെട്ടു പോകുന്ന കുരുന്നുകൾ...
ശൈത്യത്തിന്റെയൊറ്റ ദംശനത്തിൽ
പെയ്ത്താകുന്ന ഭയം !
പുൽക്കൊടികൾ
തലയറഞ്ഞുചീയുന്ന
ചവിട്ടുകളിൽ
പറക്കും വഴികളിൽ നിന്ന്
തുളവീണ് കമിഴ്ന്നുതാഴുന്ന
നിരണംപറവകൾ...
മാനത്ത് സമധാനമെന്ന്
മണ്ണിന്റെ ചുട്ട ശ്വാസങ്ങൾ
പൊങ്ങിക്കുതിക്കുമ്പോൾ
’അരുതേയരുതേ’യെന്ന
പിഞ്ചുനെഞ്ചിടങ്ങൾ
’വേണ്ടവേണ്ട’യെന്ന്
ആയാസപ്പെടലുകൾ
അളക്കാനൊരു പുത്തൻ
ഭയോമെട്രിക് റീഡർ
വാനമിറങ്ങണമൊപ്പത്തിനൊപ്പം
ദിശമാറി കൺകെട്ടാകുന്ന
നോട്ടങ്ങളിലേക്കൊരു കുടുക്കെറിയാൻ
പൊലിമ മണത്തിഴഞ്ഞടുക്കുന്ന
മമതകൾക്കു വലവീശാൻ
അടുത്ത നടത്തയുടെയാദ്യചുവടിന്
ഓർക്കാപ്പുറത്തെ കുഴികളെ
മറിചാടുകയും വേണം
കൺതുമ്പിന്റെ മുൾമുറ്റത്ത്
നിയമിച്ചു നിർത്തുകയാണ്
കാതോരങ്ങളിൽ
കുറ്റിയടിച്ചു വച്ച
മെഗാഹെർട്ട്സിന്റെ
സൂക്ഷ്മരന്ധ്രങ്ങളണിഞ്ഞവരെ
മാപിനികളിൽ രാസനിലകൾ
തെറ്റിക്കാത്ത
നോട്ടപ്പോലീസുകാരെ.
Comments
Post a Comment