മറവി
--- ----- ---
എന്ന്, എവിടെയാണ്
ഞാൻ ജീവിതം
മറന്നുവച്ചത്…?
കാറ്റെടുത്തിരിക്കുമെന്ന്
വട്ടുകളിക്കുന്ന കുട്ടൻ.

കാക്ക കൊത്തീംകൊണ്ടുപോയല്ലോന്ന്
മുത്തശ്ശിത്തൊണ്ണ് ചിരിക്കുന്നു


പരുന്ത്
റാഞ്ചിയെന്ന്
ഇക്കിളിക്കൂട്ടുന്നു
കൂട്ടുകാർ


- ങ! നന്നായിപ്പോയി
പാടുപെട്ടു കൊമ്പുപിടിച്ച്
മെരുക്കിയെടുത്ത്
മൂലയ്ക്കൊരു കുറ്റിയ്ക്കുതളച്ചെന്ന്
ഒരുപാട്
സാക്ഷ്യങ്ങൾ


എനിയ്ക്കിനിയും
ഓർക്കാനാകുന്നില്ലല്ലോ
മറുവശം നീണ്ടുപോകുന്ന
മൂക്കുകയറിനറ്റത്താണോ, എന്തോ!


അല്ലായിരിക്കും
കാലത്തിലേയ്ക്ക്
അപ്രത്യക്ഷനായ
കപ്പിത്താനെ കാണാഞ്ഞ്
മത്സ്യകന്യകയ്ക്ക്
സ്വയമെറിഞ്ഞുകൊടുത്തതാകാം


ഏതോ ആഴങ്ങളിൽ
ആരും കാണത്തിടത്ത്
കിടന്നുതിളങ്ങട്ടെ
ഞാൻ മറന്നിട്ട ജീവിതം.


Comments

Popular posts from this blog