ഉരുൾപൊട്ടിയ നാൾ
***********************************
അയാൾ
കടലലകളെ ധിക്കരിച്ചു പറന്നതാണ്
ഓർമവറ്റാൻതുടങ്ങും മുമ്പ്
ഭൂതകാലത്തിലേക്ക്
വന്നിറങ്ങിയതാണ്...
അനിശ്ചിതമൊരു നിമിഷത്തിന്റെ
നേരും നെറികേടും
അയാളെ വട്ടമിട്ടുപറക്കാൻ തുടങ്ങുന്നു...
ഉരുൾപൊട്ടിയ ഹൃദയത്തിലെ
കൽക്കൂമ്പാരത്തിൽ നിന്ന്
മുട്ടിക്കിതച്ചുനിന്ന
ഏതോ ഒരു നിലവിളി
’മോനേ’ എന്നു തഴുകും പോലെ...
മഴപ്പുഴകൾക്കൊപ്പമൊഴുകാൻ
കടലാസുതോണികളുമായി
’ദേ... ഏട്ടൻ
റെഡിയെന്ന്’
തപ്പുകൊട്ടിയാർത്തപ്പോൾ
ഒളിച്ചു കളിക്കുന്ന
കുഞ്ഞുപെങ്ങളെത്തേടി
വട്ടമിട്ടുകൊണ്ടയാൾ...
മഴപ്പനിയെച്ചൂണ്ടി
ഭൂതം കേറുമെന്ന്
മുത്തശ്ശിവിറയലുകൾ
പല്ലിറുമ്മിക്കൊണ്ട്
ചുള്ളിയടി വീശുകയാണ്...
’കർക്കടകക്കോളെത്തിയേ...
പാടം നെറഞ്ഞേ...”
വേവലാതിച്ചാലുകൾ കീറി
അച്ഛൻതൂമ്പ
കിതച്ചുകോപിക്കുന്നു...
’നാശം.... നാശം....
പതിരു കൊയ്യേണ്ടി വര്വോ......’
വയൽപ്പരപ്പൊന്നാകെ-
യുലഞ്ഞുകവിഞ്ഞ്
ബോധം മറയുകയാണ്...
മാംഗല്യനിശ്ചയം കോറിയിട്ട
മൈലാഞ്ചിവരകൾ
പൂത്തുചിരിക്കുന്ന കൈമുദ്രകൾ
’നിനക്കായ് പ്രിയനേ, ഞാനല്ല’
യെന്ന്
വിതുമ്പിയാടുകയാണ്...
തന്നില്‍നിന്നും ഇനിയും
പിറക്കാനുള്ള
തലമുറകളുടെ കുട്ടിക്കളികൾ
കുടുക്കുവീണ
ഏതോ മൺപ്രതലത്തിലെ
താഴ്വരമുറ്റത്ത്
’ഒളിച്ചേ....... കണ്ടേ...’
എന്നാർത്തു വിളിക്കുകയാണ്.
ജന്മപരിചയം കൈമോശപ്പെട്ട
ഏതോ
ഭൂഖണ്ഡത്തിലേക്കോർമക്കൂടിലെ
പ്രദർശനക്കാഴ്ചകൾ തോളേറ്റി
അയാളിപ്പോൾ
നിഷ്ക്രമിക്കാൻ
തത്രപ്പെടുകയാണ്
ശൂന്യതയിൽ നിന്നൊരു
കുടുംബമരത്തിന്
ഒറ്റവിത്തായുണങ്ങിപ്പോയെന്നറിഞ്ഞ്...
Comments
Post a Comment