ചൂണ്ടൽ
**********
മുനകൂർപ്പിച്ചു ചൂണ്ടാനും
ചൂണ്ടിക്കൊളുത്താനും
അച്ചിൽവാർത്ത
വിരലുകളുണ്ട്
വനാന്തരങ്ങളിലെ
’തൈവ’ങ്ങളുടെ സ്വൈര്യം
തോണ്ടിയനക്കി
മലയോരങ്ങളിലെ
തേവരുടെ
തറയിളക്കിക്കോരി
തെരുതെരാ
കനത്തുപ്രഹരിക്കുന്ന
ആണികളാണ്
തുനിഞ്ഞു വരുന്നത്...
തലയ്ക്കവകൾക്കുന്നം കൊട്ടുന്നത്
ചെളിക്കൈകളാണ്...
എവിടെയും വീണേക്കാം
തുളകൾ
നൂണ്ടിറങ്ങിയേക്കാം
മദം കൊള്ളാനും പാകം
മതിയിളകാനും മാത്രം
നിലംതപ്പുന്നിടറുന്നു
പാദങ്ങളപ്പോൾ
വേരഴുകുന്നപോലെ
നിരാസങ്ങൾ...
തെളിഞ്ഞുനിന്ന ജലതലം
ഇമയനങ്ങുമിടക്ക്
മേലൊരു വല
ചതുപ്പൊളിപ്പിച്ച് പായൽ
വിരിഞ്ഞുവരുന്ന പൂവിരുന്നിൽ
ഭ്രമാത്മകം
തെന്നി വീഴുന്നു നോട്ടങ്ങൾ...
മേൽക്കാറ്റ്
മേലാകെ തഴുകുന്ന തോന്നൽ
വായ്പ്പാട്ട്
സിരകളെമയക്കുന്ന ആന്തൽ
ചൂണ്ടിപ്പെരുകിയ കൊളുത്തുകൾ
മുറുകി വരുമ്പോൾ
നിന്നേടമിടിയുന്ന മണ്ണ്...
ജനസാഗരമല്ലോയീ നീലത്തടാകം!
അലചുളിവുകൾ
തൂർന്ന
പോലെ തോന്നിക്കും
അകക്കളം ചെളിത്തളമെന്നാൽ...
വിത നടന്നിട്ടുണ്ട്
പൂവുകളിനിയും
മുളച്ചുണരുമെന്ന്
അടിത്തട്ടിലശരീരിപോലൊരു
താക്കീത്!
********************
Comments
Post a Comment