ഉത്സവക്കാഴ്ച്ചകള്‍

---ഗീത മുന്നൂര്‍ക്കോട്---


ഉത്സാഹോല്ലാസങ്ങളുടെ
ആകാശക്കയറ്റം
കൊടിയേറും മുമ്പ്
പിരിവുകള്‍ക്കുണ്ട് ഘോഷയാത്ര 
പതിവു ലഹരികള്‍ക്കുള്ള
സ്വരുക്കൂട്ടലിന്
പടിപ്പുരകള്‍ തീണ്ടി…

ഇല്ലെന്നെങ്ങാന്‍
കൈമലര്‍ത്തി
ക്ഷണിക്കാനോ
രാത്രിക്കറുപ്പിലൊളിഞ്ഞുള്ള
കല്ലേറുകള്‍
നിദ്രകളിലേക്ക്…?

ഉത്സവപ്പകര്‍പ്പുകളിന്ന്
മുളയിടുമ്പോള്‍
തോരണങ്ങളില്‍
വഴി മുടങ്ങുമ്പോള്‍
പലയിടങ്ങളില്‍
തെയ്യം, കാവടി, കോമരം,
പൂതന്‍, തറ വേഷപ്പകര്‍ച്ചകള്‍…

കാത്ത് മുഷിഞ്ഞ് വരുന്ന
പറയെടുപ്പിന്റെ വേഗത്തില്‍
നെല്ലുവേണ്ടാ,യരിവേണ്ടാപ്പറയില്
പുത്തന്‍ പണമെടുപ്പ് !

ഇല്ല, ഇന്നില്ല
കരളില്‍ കുത്തി
കാതില്‍ കിരുകിരുക്കാന്‍
’അമ്മി കൊത്താനുണ്ടോ’ ന്ന്.

നാലഞ്ചുകോ്ലില്‍ കൊട്ടി
നായടിപ്പിള്ളേരും
നാടോടിപ്പോയ്.

തറ, പൂതന്‍, കാവടിക്കളിരസം
നാലും കൂടുന്നിടത്ത്
നാലാളുള്ളിടത്ത്
തിത്തൈ തകതൈ രണ്ടു വട്ടം

വയലില്ലാ വലച്ചിലില്‍
ചമഞ്ഞൊരുങ്ങാന്‍ കാളകള്
അങ്കലാപ്പിന് വലുപ്പം !
നെറ്റിപ്പട്ടം, പുത്തന്‍ കുട
ഗജവീരക്കറുപ്പഴക് !

ചെണ്ട, തകിലിടി,
പെപ്പെപ്പേ കുഴലൂത്ത്
തായമ്പക, പഞ്ചവാദ്യം
ബഹുകേമമെന്ന്
വേലയിറക്കി വെളിച്ചപ്പെട്ട്
ദേവി തുള്ളിപ്പറഞ്ഞ്
ആനക്ക് കുടമാറ്റി
തിടമ്പേറ്റിയല്‍പം
പഴംകഥ പുതുക്കല്‍.

മാര്‍ച്ചിംഗ് സ്പോണ്‍സേര്സ്
വേഷപ്പകര്‍പ്പുകളുടെ
മുതുകത്തൊട്ടി, തേരിലൊട്ടി
ഭീമന്‍ പരസ്യാക്ഷരങ്ങള്...

വലുതും ചെറുതും
ആടിയാറാടി
ലഹരിക്കൂത്തിലൊരു
അടിപിടി തെറിക്കൂത്ത്
പിന്നെ “പടപടാ”ന്ന്
ആണടറുതി തീര്‍പ്പിച്ച്
ഭഗവതിക്കാവിലുത്സവം.

Comments

  1. കൊള്ളാം
    നന്നായിട്ടുണ്ട്

    ഉത്സവത്തിനോടനുബന്ധിച്ചുള്ള അടിയെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ

    ReplyDelete
  2. കണ്ടു കണ്ടു, ലഹരിക്കൂത്തിലൊരു അടിപിടി.
    സന്തോഷമായി

    ReplyDelete
  3. അടിയുടെ കാര്യം വേണ്ടെന്ന് വച്ചത് അതത്ര അടിവരയിടേണ്ടതല്ലെന്ന് തോന്നിയതു കൊണ്ടാണ്. എവിടെയും ഉണ്ടല്ലോ അടിപിടി.

    ReplyDelete

Post a Comment

Popular posts from this blog