മകളുടെ അമ്മ
---ഗീത മുന്നൂർക്കോട് ----
പെറ്റിട്ട പെണ്മിഴികളിലേയ്ക്ക്
വേവലാതിയുടെ
ഒരായിരം മുൾനോക്കുകൾ….
അവളുടെ വളർച്ചവട്ടങ്ങളിൽ
ഒരമ്മയുടെ കാഴ്ച്ചവെട്ടം
പരിഭ്രാന്തിയോടെ മിടിയ്ക്കും…
ദുരപ്രാവിന്റെ കൊക്കുകളെങ്ങാൻ
ഇവിടം കൊത്തിച്ചിനക്കിയാലോ…
സ്വർണ്ണനാഗത്തിന്റെ
പിളർന്ന നാവിണകളെങ്ങാൻ
വില്ലുപോലെ വളഞ്ഞ്
ഇവൾക്കു നേരെ വിഷമെയ്താലോ….
ഭ്രാന്തൻ കാടുകളിൽ നിന്നെങ്ങാനും
കാമക്കൊമ്പുകൾ മുനച്ചെഴുന്ന്
ഇവളുടെ ഉൾസത്തയിലേയ്ക്ക്
തുളച്ചിറങ്ങിയാലോ….
അമ്മയുടെ കാഴ്ച്ചവട്ടം
വലുതായി വരുന്നു
പൊന്മകൾ
ചിരിക്കുമ്പോൾ
ചുവക്കുമ്പോൾ
കൊഞ്ചൽ മൊഴിയിലവളുടെ
കിന്നാരം കിനിയുമ്പോൾ
മെയ്യനക്കങ്ങളിൽ
അവൾ സ്വയം മറക്കുമ്പോൾ….
കൊളുത്തുകൾ കോർക്കാൻ
താതൻ…,സഹോദരൻ…,
മാതുലൻ…അയൽകണ്ണുകൾ…
ആയുധം പരതുന്നു
അമ്മവാത്സല്യം.
മകളുടെ അമ്മയ്ക്കിനി
നിദ്രാഹീന രാവുകൾ.
നിദ്രാവിഹീനരാവുകള്‍ എത്രനാള്‍
ReplyDeleteകാലം സാക്ഷി...എത്ര നാൾ...?
ReplyDelete