കുലവ്രത
************
·
സ്ത്രീയേ,
കുലത്തിൽപ്പിറന്നതിന്റെ
ശിക്ഷയിനിമേൽ
തെരുവിൽ
ജപമുദ്രയഴിച്ചുതീർക്കാനോ ?
സ്വയംപശിയെ
പിടിച്ചുകെട്ടുന്ന
നീ
ഭുജിച്ചടങ്ങുവാൻ
പ്രാപ്തയെന്നറിയുമ്പോഴും
ഭാവിപാദങ്ങളിൽ
മുഷ്ക്കിന്റെ
ചങ്ങലയണിഞ്ഞ്
ത്രസിച്ചുനടക്കാനോ?
അടുക്കളത്തീകാഞ്ഞ
നിന്റെ മോഹങ്ങളെ
സൂര്യാതപത്തിലിനി
വിളക്കുക
വെയിൽമോന്തി
ശരണം നീയേൽക്കുക.
നിന്നശുദ്ധികളൊന്നൊന്നായ്
നീർത്തി
നീ തന്നെ തെരുവുകൾനീളെ
പരത്തിവിരിക്കുക
അശ്രീകരമുദ്രയുണക്കി
പടപടാകൊത്തുവാൻ
അടിമപ്പൂച്ചിട്ട
നിന്റെ
ശിരസ്സുകുനിക്കുക
പെണ്ണേ
കുലപ്പിറവിക്കൊത്തേറ്റ
ദോഷൈകദൃക്കുകൾ
അഷ്ടദിക്കുകളിലെ ചെമപ്പായി
പകർന്നാടുന്നതു കാണുക
നിന്റെ തടവറയുടെ കൽമണം
വാസനിച്ചറിയുക
******
Comments
Post a Comment