ഹൃദയചക്രം ഉച്ചത്തിലങ്ങനെ
കറങ്ങുമ്പോൾ
*************************************************************************
·
അഴിച്ചുവിട്ട കാറ്റ്
നിശ്വാസങ്ങളടുപ്പിലേയ്ക്കൂതി
ധാർഷ്ട്യം
കനച്ച
മുട്ടൻകൊള്ളികളെ
പുകച്ചുനീറ്റുകയാണ്
അരച്ചുമിനുസപ്പെടുത്തിയ
എല്ലാ സുഖനൊമ്പരങ്ങളും
ചിരിച്ചുമിനീരിറക്കി
തൂലികത്തുമ്പിലേയ്ക്കിറങ്ങി
എടുത്തുചാടുകയാണല്ലോ
കവിതയെന്നു പതഞ്ഞുപൊങ്ങി
വെറുതെ വെളുത്തുവിയർക്കുന്ന
ശൂന്യതയിലേയ്ക്ക്!
തെറുത്തുതെറിപ്പിച്ച
ആവലാതിത്തുണ്ടുകളെല്ലാം
സംഘടിച്ചു നിൽപാണ്
അരെയൊക്കെയോ
ആക്രമിക്കാനെന്നോണം!
ഉവ്വ്; നാളെയെങ്ങാനും
ഒരുകൂട്ടം കവിതകൾ
കൈകോർത്ത്
മെയ്യൊട്ടി, തോളുരുമ്മി
വന്മതിൽ പണിഞ്ഞേക്കും,
ആഞ്ഞുവീഴുന്നയേറുകൾ
തിരിച്ചയക്കപ്പെടും.
Comments
Post a Comment