പെൺഭ്രൂണത്തിന്റെ കരുതൽ സ്വപ്നങ്ങൾ
----ഗീത മുന്നൂർക്കോട് ---
എന്റെ കൂടെ
ഇരട്ടയായി പിറക്കാൻ
ഒരാൺഭ്രൂണം കൂടി
ഈ ഗർഭവഴികളിൽ
കൂട്ടിനുണ്ടായിരുന്നെങ്കിൽ
അറിയാൻ കഴിഞ്ഞേനെ
അവന്റെ ശ്വാസഗതികളിലെ
ഗന്ധങ്ങളെ
സ്വച്ഛമോ പങ്കിലലമോ എന്ന
വിവേചനബോധത്തിന്
അവന്റെ സിരകളിൽ
ഉണർന്നിഴഞ്ഞേയ്ക്കാവുന്ന
വികാരവായ്പ്പുകളെ
തെന്നലിൽ നിന്നു വഴുതി
മാറിയേക്കാവുന്ന
കൊടുങ്കാറ്റുകളിൽ
കട പുഴകാതെ നിവരാൻ..
അഥവാ
ഉരഗങ്ങളായ് ഇഴഞ്ഞ് വന്ന്
ദംശിച്ച്
നീല തീണ്ടിയകലുന്ന
ആൺ കടുപ്പങ്ങളെ…
നാളെകളിലൊരു നാൾ
ആൺ ശ്വാസങ്ങളിൽ
വീണു മുങ്ങേണ്ടതുണ്ടെങ്കിൽ
ഇന്നേ കരുതി വയ്ക്കാമല്ലോ
ഒരു നുള്ള് വായു
എനിക്ക് മാത്രമായി.
പറവതിനെളുതല്ല പക്ഷെ!
ReplyDelete