ഞെട്ടറ്റ പൂമൊട്ട്

(2009 ല്‍ ഒരു തീവണ്ടിയപകടത്തില്‍ പെട്ട് പ്രാണന്‍ പൊലിഞ്ഞ എന്റെ
പ്രിയ ശിഷ്യ പ്രബിതയുടെ ഓര്‍മ്മയ്ക്ക്…)
                                                                  
               ഞെട്ടറ്റ പൂമൊട്ട്


      
 - ഗീത  മുന്നൂർക്കോട് - 



കാലത്തിന്‍ ചക്രം വെക്കം കുതറിയടുത്ത്

നക്ഷത്രക്കണ്ണൊന്നു പറിച്ചു കറക്കി,

തിമിരത്തിന്നന്തര്‍ഗുഹയില്‍ നിന്നൊരു 

ഹസ്തം അവളെ വരിഞ്ഞു കശക്കി….!

പട്ടട മുകളില്‍ അടിമുടി പട്ടാല്‍ മൂടിയ

പൊന്നിളമേനിയെ തട്ടിയുണര്‍ത്താനാകാതെ

കിളികള്‍ കരഞ്ഞൂ, കാറ്റും തേങ്ങീ…

ചെംചുണ്ടുകള്‍ തന്‍ കുഞ്ഞുകിടാവിന്നാദ്യം

മാറില്‍ ചുരത്തിയ സ്നേഹപ്പാലിന്നിമ്പം

മാതാവിന്‍ ഹൃദയക്കുമ്പി്ളില്‍ നിന്നും

അണപൊട്ടിയ രക്തക്കണ്ണീരായിട്ടൊഴുകി…!

അവളുടെ പിച്ചക്കാലുകള്‍ പെറ്റമ്മ മനസ്സില്‍

ചെല്ലം അടിവെച്ചൊന്നു പിടഞ്ഞൂ……..

അമ്പിളിമാമനെ കാട്ടി കൈകൊട്ടി വിളിച്ചതും

തന്‍ മുതുകില്‍ പൊന്‍ മകള്‍ കയറിയിരുന്ന്

കുതിരക്കളി കൊഞ്ചി കില്‍ കില്‍ കൊട്ടിയതും

ഓമനമുത്തങ്ങള്‍ തന്‍ കവിളില്‍ ചാറ്ത്തിയ

മുദ്രണമലവിളി നിലവിളിയായി പൊട്ടി

താതന്‍ ഹൃദയമുടഞ്ഞ്, കരളു കടഞ്ഞ്

വിധിയെഴുതിയ ശാപക്കണ്ണീരാല്‍ നീറി….

അലസതയോടെ ചൂളം കുത്തി താളം കൂട്ടി

മണ്ടിയടുത്താ തീവണ്ടിച്ചക്രങ്ങള്‍

തന്‍ ഗേഹം പൂകാന്‍ വെമ്പിയ പെണ്കൊടിതന്‍

പ്രാണന്‍ ഞൊടിയില്‍ തട്ടിക്കൊണ്ടോടി….

ഓറ്ക്കാപ്പുറവേളയില്‍ കാലം കാട്ടിയ

വികൃതിയിതല്ലോ ലോകരെ വ്യാകുലരാക്കി…..

മിന്നല്‍പ്പിണറായിട്ടൊരു നിമിഷാറ്ദ്ധത്തില്‍

വാനില്‍ വിസ്മയ കൗതുകമായതു പോല്‍

മൃദുലം ചഞ്ചലസ്നേഹത്തിന്‍ മണിനാദം

ഉറ്റവരുടയവര്‍ തന്‍ ഹൃദ്ക്കോവിലകത്തില്‍ മുഴക്കി

ധന്യം താനേയിവളെ പതിനെട്ടാണ്ടുകള്‍ പോറ്റിയ

സുകൃതം ഞങ്ങള്‍ക്കെന്നും ചോദന സംഗീതം…!

Comments

  1. ഉറ്റവരുടയവര്‍ തന്‍ ഹൃദ്ക്കോവിലകത്തില്‍ മുഴക്കി

    ധന്യം താനേയിവളെ പതിനെട്ടാണ്ടുകള്‍ പോറ്റിയ

    സുകൃതം ഞങ്ങള്‍ക്കെന്നും ചോദന സംഗീതം…!
    ..... ഇഷ്ടായി.....

    ReplyDelete

Post a Comment

Popular posts from this blog