ആധിപത്യം
*************
ഋതുരഥങ്ങളോടിക്കുന്ന
അശ്വങ്ങൾ
ദിക്കുകൾ നോക്കാറില്ല
അവയുടെ കടിഞ്ഞാൺ
സ്വേഛാധിപനായ
ചക്രവർത്തിയുടെ
തിരുമുഷ്ടിക്കുള്ളിലാണ്.
ചക്രവാളത്തിലൊരു
മുഖം
ജ്വലിച്ചേ നിൽപ്പുണ്ട്!
തിരുവുള്ളമൊരിക്കലും
അലയാറില്ല
അലിയാറില്ല.
അലിയാറില്ല.
മടുപ്പിന്റെ
മടക്കം കാത്ത്
മുരടനക്കുന്ന
കാറ്റുകൾ
വിറച്ചുവീശുന്നു
ഇല പൊഴിയും
കാലത്തിലേക്ക്!
തണൽ ചത്ത മരച്ചുവടുകളിൽ
തളം
കെട്ടിത്തുള്ളുന്നു
ആശാസ്യമല്ലാത്ത
രഹസ്യച്ചാർച്ചകൾ...
ചോർന്നിറങ്ങുന്നവയെ
കണ്ടെടുക്കാനാകാതെ
തെളിയാതൊരു മൂടൽ മാനം!
ഉണക്കിയ വിത്തുകൾ
പത്തായപ്പൂട്ടിനകം ഭദ്രം!
ഒരു മുളയ്ക്കൽപം നനവു വേണം
കാറ്റുകൾ
ഒന്നുകിൽ ഉഷ്ണിച്ച്
അല്ലെങ്കിൽ
മഞ്ഞായ്
മരവിച്ച്...
അശ്വങ്ങളൊന്നും
കാണുന്നേയില്ല
കീഴടക്കിലിന്റെ
പ്രയാണത്തിൽ
ലഹരി പോലെ
ഭ്രാന്തായിയാടി
യജമാനന്റെ
കണ്ണുകളിലെ
അടങ്ങാത്ത വന്യത!
വിശപ്പ്!
പയ്യെപ്പോകാൻ
വയ്യേവയ്യെന്ന്
ചുട്ട പ്രഹരങ്ങളും
ഇരുട്ടിന്റെ
തണുത്ത മരിപ്പും!
സ്വേഛാധിപതി
തികച്ചും
സംതൃപ്തനാണ്
***************
Comments
Post a Comment