തേടരുതെന്നെ
*************************
ആർക്കും പിടികൊടുക്കാതെ
കുതിച്ചോടുന്ന
ഒരാളുണ്ട്
എന്റെയുള്ളിൽ
കടുംപച്ചക്കൊടുംകാട്ടിലേക്ക്
ഓടിയൊളിക്കുന്ന
ഒരാൾ
ചിന്നംവിളികൾക്കും
കുരങ്ങൻചാട്ടങ്ങൾക്കും
കിളി /കൂമൻവിളികൾക്കും
വന്യതയുടെ ഗർജ്ജനങ്ങൾക്കുമൊപ്പം
കൂട്ടുകൂടാൻ
സ്വയമങ്ങനെ പ്രക്രുതിയ്ക്കിരപ്പെടാൻ
തത്രപ്പെടുന്ന ഒരാൾ
ഒരുവേള
കടുംനീലയാഴങ്ങളിൽ
വിഷമവിഷം കുടിച്ച്
മുങ്ങിമയങ്ങും
പവിഴപ്പുറ്റുകളിലോന്നിൽ
പൂമെത്തയെന്നും ധരിച്ച്
ഉറങ്ങാനാകാം
സ്രാവുകളുടെ
പൽക്കൂടുകളിൽ
തിമിംഗലഗുഹയുടെ
വിസ്താരങ്ങളിൽ
കടലലകൾ മദിക്കുന്ന
സർപ്പനീലങ്ങളിൽ
തീരത്തിറയാട്ടങ്ങളിൽ
എവിടെയും
നുഴഞ്ഞു കേറിയിരുന്നേയ്ക്കാവുന്ന
ആ ഒരാൾ
ഒരുപക്ഷേ
ആക്രമിക്കപ്പെടാൻ
നെഞ്ചുവിരിച്ചു നിൽപ്പുണ്ടാകും....
പറന്നുപോകുന്ന വാനങ്ങൾ
നിങ്ങളുടെ കാഴ്ചകളിൽ നിന്നും
മറച്ചേക്കും
പരശതം പ്രകാശവേഗങ്ങളി-
ലെന്റെ പേടകം
അദൃശ്യവീചികളായേക്കാം
ശതകോടി ആയുർദൈർഘ്യങ്ങളെണ്ണി
നക്ഷത്രത്തിളക്കങ്ങളിലേക്ക്
കനമില്ലാതെയൊടുങ്ങിയെന്നും വരാം
ഇനിയൊരു
ആകർഷണസാന്ദ്രതയായി
തമോഗർത്തത്തിലേയ്ക്കൂളിയിട്ടേക്കാം
അപ്പുറമേതോ വിഹായസ്സിലായേക്കാം
പുനർജ്ജനിച്ചേക്കാം
വെറുമൊരു മൃഗതൃഷ്ണ പോലെ.
ഇനിയെന്നെ തേടരുത്,
ഞാൻ മറ്റൊരാളാകുന്നത്
തടയരുത് ...
Comments
Post a Comment