ആതിരപ്പിള്ളിയിൽ
**********************
കല്ലിരുൾക്കെട്ടിന്റെ
ഉച്ചിയിൽ നിന്നും
കുതിച്ചുചാടുന്ന
ജലസുന്ദരീ,നിന്റെ
ചിരിയൊഴുക്കുകൾ
ഹാ! മിഴിയിടങ്ങളിൽ
കവിഞ്ഞുലയുന്നു;
പാൽപതയ്ക്കുന്ന
പുഞ്ചിരിപ്പൂവുകൾ
ഹൃദങ്ങൾ പൂക്കുന്ന
വസന്തമാകുന്നു..!
പൊട്ടിച്ചിരിക്കുന്ന
ജലപാതത്തിനെ
കെട്ടിത്തളയ്ക്കുന്ന
മന്ത്രിമൊഴികളിൽ
ഊർജ്ജമുണ്ടെന്നത്
പിഴിഞ്ഞെടുത്തത്
പകർന്നൊഴുക്കുവാൻ...
മുതലെടുപ്പിന്റെ
മുഷ്ടിദാർഷ്ട്യങ്ങൾ
വശംകെടുത്തിത്തട്ടി,
മലപ്പൊക്കത്തിലെ
കല്ലിടകളിൽക്കുത്തി
കനച്ചുകൊത്തുന്നു...
കനത്തകോപത്തിന്റെ
കാറ്റുകൾ, ദംഷ്ട്ര-
ഭയം മുനയ്ക്കുന്ന
മഴുക്കൊത്തുകൾ
വിറകൊണ്ടു തുള്ളുന്ന
മരത്തലപ്പുകളറഞ്ഞു
’വേണ്ട, യരുതേ’യെ-
ന്നാർത്തം കരയുന്നു...
പച്ചയാമിരുൾവിരി –
ഗർഭാന്തരththile
മൃഗസഞ്ചയം, പറവ-
ക്കുരുന്നുകൾ, ഞെട്ടി-
ക്കിതക്കും വിറയാണ്...
ജലമനോഹരിയിവൾ
ചാടിത്തുടിക്കുമ്പോള-
ഷ്ടദിക്കതിൽത്തൂവും
മദലഹരിയെ,യരുതരു-
താരും തളയ്ക്കരുതെന്ന്
പ്രാണനീരോടും സ്പന്ദന-
മെങ്ങൾക്കവകാശമെന്ന്
ഘോരഗർജ്ജനം കേൾപ്പൂ...
നടനം കിഴിച്ചൂരിയെറിയു-
ന്നൊരു മോഹമയിലാള് ...
വൃത്തംവരയാണു കാകൻ
വാനം കടുപ്പിച്ച മൂടൽ -
മർമ്മരജ്വരമോരാന്തലായ്
മിന്നലടിച്ചേറ്റപോൽ
പ്രജ്ഞസ്തബ്ദ്ധരായ്
വിങ്ങുംമനമോടെ കവിക-
ളാത്മാവു വിണ്ടുകീറിയ
കാവ്യോക്തികളെയ്തു
തളരുന്നതും, കഷ്ടം !
ഇപ്പാറക്കല്ലിന്റെയട്ടികൾ
പരസ്പരം നോക്കുന്നു
പതം പറയുന്നു...!
പ്രകൃതിതൻ പച്ചയും;
പ്രാകൃതം, തൃഷ്ണയും!
അന്യം വന്നേക്കാമീ-
യനന്യഹരിതാഭധന്യത.....
Comments
Post a Comment