കാലത്തിലേക്കു
മുടന്തും വണ്ടി
***************************************
കാടികലക്കി, കച്ചിയൂട്ടി
തൊട്ടുമുഴിഞ്ഞും
തട്ടിത്താലോലിച്ചും
പൊക്കിനെടാകൂടെയെന്റെ
കാളക്കുട്ടന്മാരേന്ന്....
യജമാനന്റെ ഗമക്കൊപ്പം
കൊമ്പുംതലേമാട്ടി
മണികൊട്ടി
തോളിലേറ്റുന്നു
തണ്ട്, ചൊണക്കുട്ടന്മാര് !
യജമാനനേറ്റുന്ന
തോൾച്ചുമടിന്റെ പങ്കിൽ
വീട്ടുകാരിയുടെ കൺകലക്കത്തിലലിഞ്ഞ്...
നൊമ്പരപ്പെയ്ത്തിൽ ചോരുന്ന
പുരകവിയുന്ന
അരപ്പട്ടിണിവിശപ്പുകൾ..
മൂലക്കു ചുരുളുന്നൊരു ശാസംമുട്ടൽ...
കൊക്കിക്കുരക്കുന്ന
വളഞ്ഞുകോടിപ്പോയ
അച്ഛന്
നട്ടെല്ലിന്റെ കൃഷിമോഹങ്ങൾ....
സ്വയംകനപ്പിച്ചയാളുടെ
തോളെല്ലിന്നൂറ്റം
ഇണക്കാളകളുടെ
കൂട്ടിനൊത്ത്
ഊർജ്ജംകൊള്ളും...., മൂവരൊത്തുചൊല്ലുമു-
ണർത്തുഗീതം, മണിക്കിലുക്കം !
ഭാരമേറ്റ്,
കയറ്റിറക്കത്തിന്നു
വെയിൽമഴകൾ നീന്തി
ഹൃദയചക്രങ്ങൾക്കൊപ്പം താങ്ങായ്
കാലത്തെ മുൻവണങ്ങിക്കൊണ്ടൊരു
കാളവണ്ടി;
പിറകെയെത്തുമോ
പറക്കും കാലത്തിന്റെ
ചുഴലിക്കൈയ്യാഞ്ഞടിക്കുമോയെന്ന്
മിഴിയഴലായ്
പരതുന്നിരുവശം.......
Comments
Post a Comment