വരണം
**************
എന്റെ
വീട്ടിലേയ്ക്ക്
കവിതയുടെ
കൂട്ടിലേയ്ക്ക്
നിങ്ങൾക്കായി
കവാടം തുറന്നേ
കിടപ്പാണ്
ഹൃദയത്തിൽനിന്ന്
അങ്കലാപ്പിന്റെ എല്ലാ കറുപ്പുകളും
വേവലാതിത്തൊങ്ങലുകളും
അഴിച്ചെറിഞ്ഞുവേണം വരാൻ...
വികടവഴികളാണെന്നു
ശപിക്കരുത്
വാക്കുകൾ ചിതറിക്കിടപ്പാണെങ്ങും
വഴികളിൽ
കനത്തകല്ലുകളായോ
പൊടിഞ്ഞുടഞ്ഞ
പരൽത്തരികളായോ
കുഴഞ്ഞുടഞ്ഞ
ചതുപ്പായോ
തോന്നിയേക്കാം
കൂർത്തമുള്ളുകൾ
കോപിച്ച്
തറച്ചുകേറാനുള്ള
കാലടികൾ
കാത്തുകിടക്കുകയാകാം
വഴിയിറമ്പുകളിൽ
സ്നേഹം വാസനിച്ച്
പൂക്കൾ
പുഞ്ചിരിക്കുന്നുണ്ടാകാം
ഇടയ്ക്കല്പം നിൽക്കണം
മിഴിയുഴിച്ചിൽ നടത്തണം
കിളികളിണച്ചൂടു നുകർന്ന്
പ്രണയം കൂകുന്നുണ്ടാകും
നനഞ്ഞുനേർക്കുന്ന സ്പർശങ്ങൾ
ഇടവഴിനടത്തയിലേയ്ക്കിഴഞ്ഞേക്കാം
കിരുകിരുപ്പുകൾക്കു കാതോർക്കണം
കുശുമ്പിക്കാറ്റുകളുടെ
കുസൃതികൾ കേൾക്കണം
പടുമരങ്ങളുടെ
വയസ്സൻപ്രാന്തുകൾ
ഇലമർമ്മരങ്ങളായി
നിങ്ങൾക്കുമേൽ
അച്ചടക്കമില്ലാതെ വിറയൽപെയ്യിച്ചേക്കാം.
പുഴയോരം താണ്ടുമ്പോൾ
പാതാളമിറങ്ങുന്ന തുള്ളിപ്പിടച്ചിലുകൾ
കേട്ടേ മതിയാകൂ...
പുഴപ്പെണ്ണിന്റെ നിനവിനെയൊന്നു
തീണ്ടിവേണം കാട്ടിടങ്ങളിലേക്കുള്ള കയറ്റം
ഇരുട്ടെങ്ങാൻ കൂട്ടം കൂടിയാൽ
പീഡിപ്പിക്കാനും പേടിപ്പിക്കാനും
ശ്വാസപ്രേതങ്ങളൊരുമ്പെട്ടിറങ്ങിയേക്കാം
ഭയക്കാ, മെന്നാൽ
തലയെടുപ്പിന്റെയാ കയറ്റമാകണം
കാടും പൊന്തയും ചുറ്റിലുമുണ്ടേന്നാലും
എന്റെ വീട്ടകം, കവിതയുടെ പാർപ്പിടം
സുരക്ഷിതമാണ്....
ഓടിക്കയറി
നിങ്ങളുടെ ശ്വാസങ്ങൾ
ഇവിടെയല്പം തൂവി
വേണ്ടതെല്ലാം കോരിയെടുത്തേ
മടങ്ങാവൂ .
Comments
Post a Comment