ലക്ഷ്മണരേഖ.
***************
അപ്പുറമിപ്പുറം
കണ്ണാലുഴിഞ്ഞ്
തെന്നുന്ന
മരീചികമോഹങ്ങൾ
മാരീചന്റെ
മാൻപേടത്തുള്ളൽ പോലെ
അപ്പുറമിപ്പുറം
മനസ്സ് ചാഞ്ചാടി
ഒരു ചതിവിളിയിൽ
സങ്കടം കുരുക്കിട്ട്
പിടഞ്ഞ് നിന്ന
നിമിഷത്തിന്റെ
കൊച്ചനക്കങ്ങൾ
തെന്നിപ്പോയ കാലടികൾ
മുറിച്ച് നീന്തിയ രേഖയ്ക്കപ്പുറം
ഭീമൻ പക്ഷിച്ചിറകുകൾ
ഭിക്ഷക്കെടുത്ത
സൌന്ദര്യപ്പെരുമയെ
കടലുകൾ താണ്ടാൻ
റാഞ്ചിപ്പറന്ന്
സുരക്ഷയ്ക്ക്
സുരക്ഷിതത്വത്തിന്റെ
അശോകത്തണലിൽ
ഹൃദയം കത്തും ചൂടിൽ
വീണ്ടും വീണ്ടും
കടുപ്പിച്ച് വരയ്‌ക്കുമ്പോഴും
രേഖകൾക്കപ്പുറം
ഇരുമ്പുബാഹുക്കളുണ്ടെന്ന്…
അവളെന്നും സ്വപ്നാടക തന്നെ
ലക്ഷ്മണരേഖകളുടെ
വേലിക്കരുത്തുള്ള
മനം നനയ്ക്കുന്ന
നന്മത്തണലുകൾ
കാത്തും കൊണ്ടിന്നും…
Comments
Post a Comment