മരണമെന്നെ പുൽകും നേരം
 ******************************************
മിഴിനീരടർത്തി
ഓർമ്മിപ്പിക്കരുതെന്നെ
ബാക്കി വച്ചിട്ടുണ്ട് കടമകളെന്ന്

എഴുതിത്തീർന്നിട്ടില്ല
കടപ്പത്രങ്ങളെന്ന്
അലമുറകളിൽ തളക്കരുതെന്നെ

ഞാനില്ലാത്ത വ്യർത്ഥത ചൂണ്ടി
എന്നിൽ നിന്നുമുള്ള
സങ്കടപ്പെടുത്തലുകളുടെ
ആക്കം തുറന്ന് പരിഭവിക്കരുത്

ഞാൻ ബാക്കിയിട്ട
ശൂന്യതകളുണ്ടെന്ന്
ആരോപിക്കരുത്
പ്രകൃതിതത്വങ്ങൾ ഇടപെടുമെന്ന
ഉറപ്പോടെയുള്ള എന്റെ
വഴിമാറ്റമറിയാതെ

പാഴായ്പ്പോയ ജീർണ്ണതയിൽ
പിടയ്ക്കാൻ വിട്ട്
വാ തോരാത്ത
ഇല്ലാ മേന്മകളിലടക്കരുതെന്നെ

ഗണിച്ചും ഗുണിച്ചും
കിഴിച്ചും ഹരിച്ചും
ഘോഷിച്ചും ശ്ലാഘിച്ചും ദുഷിച്ചും
മുഷിഞ്ഞു കൊറിച്ചും
രമിച്ചാഹ്ളാദിച്ചും
ആ ചിത്രസംചാലനമൊരുങ്ങുമ്പോൾ

പ്രാണമിഴി തുറന്ന് വീണ
ഇളം വെട്ടത്തിലൂർജ്ജം കേറ്റിയേറ്റിയ
ജീവിതത്തിന്റെ ഉച്ചസ്ഥലിയിൽ നിന്നും
താളമേള വർണ്ണക്കാഴ്ച്ചകളിലൂടൊഴുകണം
ഒരിക്കലും കണ്ടിട്ടില്ലാത്ത
ആരു പറഞ്ഞും കേട്ടിട്ടില്ലാത്ത
അനുഭവരഹസ്യങ്ങൾ തുറക്കപ്പെടാത്ത
പൂർണ്ണധന്യതയുടെ
അനന്തതയിലേക്ക്
ഒരു കുഞ്ഞു ഞൊടിയിടയിലേക്ക്
എനിക്കിറങ്ങണം.. ഉറങ്ങണം.

ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടെന്ന
ഒരു സ്നേഹച്ചിരി മാത്രം
പൊതിഞ്ഞു തരണം
എനിക്കുള്ള സമ്മാനമായി .

Comments

Popular posts from this blog